നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ കണക്കുകൾ കൂട്ടിയും കുറച്ചും മുന്നണികൾ. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. കണക്കുകൾ പരിശോധിക്കാതെ മാധ്യമങ്ങളുടെ സർവേയിൽ ആശ്രയിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ ഇന്നത്തെ യോഗത്തിൽ ഉണ്ടാവും. ഇപ്പോഴുള്ള സീറ്റുകൾ കുറയുമെങ്കിലും തുടർഭരണത്തിനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ശനിയാഴ്ച നടന്ന യോഗത്തിൽ പറഞ്ഞത്. വീണാ ജോർജ് ഉൾപ്പെടെയുള്ള മന്ത്രിമാരുടെ വിജയം ഉറപ്പിച്ചുക്കഴിഞ്ഞു സിപിഐഎം. ഏകദേശം 80 സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്നാണ് സിപിഐഎമ്മിന്റെ ജില്ലാതല വിലയിരുത്തൽ. ബൂത്ത് തലത്തില്‍ നിന്ന് ജില്ലാ കമ്മിറ്റികള്‍ ശേഖരിച്ച് നല്‍കിയ വിശദമായ കണക്കുകളാണ് യോഗം പ്രധാനമായും വിശകലനം ചെയ്യുന്നത്. ഓരോ മണ്ഡലത്തിലെയും പാര്‍ട്ടി വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലുമുണ്ടായ മാറ്റങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്യും.ലഭിക്കുമെന്ന് പൂര്‍ണ ഉറപ്പുള്ള വോട്ടുകള്‍ മാത്രം അടിസ്ഥാനമാക്കി കണക്കെടുക്കാനായിരുന്നു പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ക്ക് നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. വോട്ടിങ് ശതമാനത്തിലുണ്ടായ മാറ്റവും സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തവും മുന്നണിക്ക് അനുകൂലമാകുമോ എന്ന് പരിശോധിക്കും. കീഴ്ഘടകങ്ങളില്‍ നിന്നും കൃത്യമായ കണക്കു നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.പാര്‍ട്ടി വിട്ട ജി. സുധാകരന്‍ മത്സരിച്ച അമ്പലപ്പുഴ, ടി.കെ. ഗോവിന്ദന്‍ മത്സരിച്ച തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിലെ സാഹചര്യം പാര്‍ട്ടി പ്രത്യേകം വിലയിരുത്തും. ഇവിടങ്ങളില്‍ വ്യക്തിപ്രഭാവം വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ടോ എന്നും പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായോ എന്നും പരിശോധിക്കും. കൂടാതെ, സംസ്ഥാനത്ത് ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകളില്‍ ഏതെങ്കിലും തരത്തിലുള്ള ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും.The post കൂട്ടിയും കുറച്ചും മുന്നണികൾ: വിജയസാധ്യത പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് appeared first on Kairali News | Kairali News Live.