ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് സ്വാഭാവികജാമ്യം

Wait 5 sec.

കൊല്ലം| ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശങ്കരദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ മുഴുവന്‍ പ്രതികളും ജയില്‍ മോചിതരാകും. എസ്ഐടി ഇതുവരെയും കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് എല്ലാവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണം. എ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന സമയത്തെ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ശങ്കരദാസ്. കേസില്‍ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്.ജനുവരി 14നാണ് ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പ്രതിയായിരുന്നു ശങ്കരദാസ്. ശബരിമല സ്വര്‍ണ കേസില്‍ 13 പ്രതികളില്‍ 12 പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒമ്പത് പേര്‍ക്ക് സ്വഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്. നിലവില്‍ റിമാന്‍ഡില്‍ ഉള്ള ഏക പ്രതിയായിരുന്നു കെ പി ശങ്കരദാസ്.