ഭരതനാട്യം 2 മോഹിനിയാട്ടത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ കൃഷ്ണദാസ് മുരളി. ഒരേസമയം സീരിയസും ഹ്യൂമറസുമായ കഥാപാത്രമാണിതെന്നും സുരാജ് വെഞ്ഞാറമൂട് അതിഗംഭീരമായി തന്നെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ് മുരളി.കൃഷ്ണദാസ് മുരളിയുടെ വാക്കുകൾ:സീരിയസായിട്ട് ഹ്യൂമര്‍ പറയാന്‍ പറ്റുന്ന ഒരാളെയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. അങ്ങനെയൊരാളെ കിട്ടാന്‍ പ്രയാസമാണ്. സുരാജേട്ടന്‍ വളരെ രസകരമായിട്ട് അത് ചിത്രത്തില്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഡയലോഗ്‌സ് എഴുതുന്ന സമയം ഞാന്‍ അതിനിടയില്‍ ഓരോ കുത്തിടും. ഡയലോഗുകള്‍ക്കിടയിലുള്ള പോസുകള്‍ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. അതിനിടയിലെ പോസ് അനുസരിച്ച് ഒരു കുത്ത് രണ്ട് കുത്ത് അങ്ങനെയാണ് ചെയ്യുക. ഷൂട്ടിന്റെ സമയത്ത് ഞാന്‍ ഇതിങ്ങനെയാണ് പറയേണ്ടതെന്നൊന്നും പ്രത്യേകിച്ച് പറഞ്ഞിട്ടില്ല.പക്ഷേ ഈ ഭാഗങ്ങളെല്ലാം എത്തുമ്പോള്‍ തന്നെ പുള്ളി കറക്ടായി ഈ പോസ് മെയിന്റെയിന്‍ ചെയ്യും. ചിത്രത്തില്‍ സുരാജേട്ടന്‍ ഒറ്റക്ക് അഭിനയിക്കുന്ന ഒമ്പത് പേജ് നീളമുള്ള സീനുണ്ട്. അത് ഭംഗിയില്‍ അവതരിപ്പിച്ചിട്ടില്ലെങ്കില്‍ വെറും കഥാപ്രസംഗം പോലെയാകാന്‍ സാധ്യതയുണ്ട്. അതെല്ലാം അദ്ദേഹം പെര്‍ഫോം ചെയ്യുന്നത് കാണുമ്പോള്‍ മനസിലാകും വെറുതെയല്ല നാഷണല്‍ അവാര്‍ഡ് കിട്ടിയതെന്ന്.