ശാന്തമാകാതെ പശ്ചിമേഷ്യ; ലബനാനില്‍ വ്യാപക ആക്രമണം

Wait 5 sec.

തെഹ്റാന്‍/ വാഷിംഗ്ടണ്‍ | ഒരു മാസത്തിലേറെയായി തുടര്‍ന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ യു എസും ഇറാനും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ശാന്തമാകാതെ പശ്ചിമേഷ്യ. ലബനാനിലെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഇസ്റാഈല്‍ ആക്രമണം ശക്തമാക്കി. ഇറാനെ പിന്തുണക്കുന്ന സായുധ സംഘമായ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ലബനാനില്‍ ഇസ്റാഈല്‍ ആക്രമണം നടത്തുന്നത്. ഇതോടെ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ലബനാനില്‍ ഇസ്റാഈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ യു എസുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇറാന്‍ ആലോചിക്കുന്നതായും സൂചനയുണ്ട്. ലബനാനില്‍ നടക്കുന്ന ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു.വെടിനിര്‍ത്തല്‍ നിലവില്‍വന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഹോര്‍മുസ് കടലിടുക്ക് വഴി ഒരു എണ്ണക്കപ്പലും അഞ്ച് ഡ്രൈ ബള്‍ക്ക് കാരിയറുകളും മാത്രമാണ് കടന്നുപോയത്. സംഘര്‍ഷത്തിന് മുമ്പ് പ്രതിദിനം 140 കപ്പലുകളാണ് ഇതുവഴി കടന്നുപോയിരുന്നത്. ലോകത്തെ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.അതേസമയം, പാകിസ്താനില്‍ ശനിയാഴ്ച സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമാകുമെന്നാണ് സൂചന. ചര്‍ച്ചകള്‍ക്കായി യു എസ് പ്രതിനിധി സംഘം ഇസ്ലാമാബാദിലേക്ക് തിരിക്കും. ഇറാന്‍, യു എസ് പ്രതിനിധി സംഘം താമസിക്കുമെന്ന് കരുതുന്ന ഇസ്ലാമാബാദിലെ സെറീന ഹോട്ടലും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷാവലയത്തിലാണ്.254 മരണംബുധനാഴ്ച ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ 254 പേരാണ് ലബനാനില്‍ കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനമല്ലെന്നും ലക്ഷ്യത്തിലേക്കുള്ള ഇടത്താവളം മാത്രമാണെന്നും ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തലിന്റെ പരിധിയില്‍ ലബനാന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഹിസ്ബുല്ലയെ നിരായുധീകരിക്കുക എന്ന ലക്ഷ്യത്തോടെ ലബനാനുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയ്യാറെടുക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.പൂര്‍ണതോതിലുള്ള കരാര്‍ നിലവില്‍ വരുന്നത് വരെ യു എസ് യുദ്ധക്കപ്പലുകളും വിമാനങ്ങളും സൈനികരും മേഖലയില്‍ തുടരുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.