ശബരിമല ആഗോള അയ്യപ്പ സംഗമം; ഓഡിറ്റില്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ച ഒറ്റപ്പെട്ടതല്ലെന്ന് ഹൈക്കോടതി

Wait 5 sec.

കൊച്ചി | ശബരിമല ആഗോള അയ്യപ്പ സംഗമം ഓഡിറ്റില്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ച ഒറ്റപ്പെട്ടതല്ലെന്ന വിമര്‍ശനവുമായി ഹൈക്കോടതി. ഭരണ സംവിധാനങ്ങളില്‍ വീഴ്ച ഗുരുതരമെന്നും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു.ബോര്‍ഡിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകളില്‍ പൊരുത്തക്കേടുണ്ടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബാങ്ക് അക്കൗണ്ടുകളും രേഖകളും തമ്മില്‍ ഒത്തുനോക്കാന്‍ ആകുന്നില്ലെന്നും വീഴ്ച വരുത്തുന്ന ജീവനക്കാരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും ഓഡിറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2010 ന് മുന്‍പുള്ള ആസ്തികളുടെ മൂല്യം നിര്‍ണയിക്കുന്നതിലും പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്. കരാറുകാര്‍ക്ക് നല്‍കുന്ന തുകയിലടക്കം ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.കരാറുകാര്‍ക്ക് നല്‍കാനുള്ള പണം, നികുതി ബാധ്യത, സ്റ്റോക്ക് എന്നിവയില്‍ കൃത്യതയില്ല. ക്ഷേത്രോപദേശക സമിതികള്‍ ഇടപാടുകളില്‍ പാന്‍ നമ്പര്‍ രേഖപ്പെടുത്തുന്നില്ല. വരവ് ചെലവ് വ്യത്യാസം രേഖകളില്‍ വ്യക്തമല്ലെന്നും ഓഡിറ്റര്‍. ഭൂമി ഉള്‍പ്പടെയുള്ള സംഭാവനയുടെ കൃത്യമായ മൂല്യം കണക്കാക്കപ്പെടുന്നില്ല. ഓഡിറ്റര്‍ വിജയന്‍ അസോസിയേറ്റ്സ് ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.