മനാമ: ബസ് ഡ്രൈവറായി ജോലി നഷ്ടപ്പെട്ട മൂന്ന് കുട്ടികളുടെ പിതാവായ 48-കാരനെ വ്യാജ 500 സൗദി റിയാലിന്റെ നോട്ട് കൈവശം വച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി. വ്യാജ നോട്ട് യഥാര്‍ത്ഥ കറന്‍സിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിനിമയം ചെയ്യാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് മൂന്ന് വര്‍ഷം തടവും 500 ബഹ്റൈന്‍ ദിനാര്‍ പിഴയുമാണ് ഹൈ ക്രിമിനല്‍ കോടതി വിധിച്ചത്.ഈസ്റ്റ് സിത്ര സ്വദേശിയായ ഇയാള്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. ഒരു യാത്രികന്‍ നല്‍കിയ നോട്ടാണിതെന്നും തന്റെ ‘അറിവില്ലായ്മ’ കൊണ്ട് അത് സ്വീകരിച്ചതാണെന്നുമാണ് ഇയാള്‍ വാദിച്ചത്. 500 റിയാലിന്റെ (50 ദിനാര്‍) നോട്ട് നല്‍കിയ ആള്‍ക്ക് താന്‍ 30 ദിനാര്‍ ബാക്കി നല്‍കിയതായും ഇയാള്‍ അവകാശപ്പെട്ടു.ലഹരിമരുന്ന് കൈവശം വെച്ചെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കല്‍ നിന്ന് വ്യാജ നോട്ട് കണ്ടെടുത്തത്. ലഹരിമരുന്ന് കേസില്‍ ഇയാള്‍ക്ക് മൂന്ന് മാസം തടവും 100 ദിനാര്‍ പിഴയും കോടതി നേരത്തെ വിധിച്ചിരുന്നു. നോട്ടിനെക്കുറിച്ച് ഫോറന്‍സിക് വിദഗ്ധന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ‘ഭേദപ്പെട്ട ഗുണനിലവാരമുള്ള’ വ്യാജനോട്ടാണെന്നും ഒരു സാധാരണക്കാരന്‍ ഇത് യഥാര്‍ത്ഥമാണെന്ന് വിശ്വസിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു.സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി പുറത്തിറക്കിയ നോട്ടിന്റെ സ്കാന്‍ ചെയ്ത രൂപമാണിതെന്ന് പരിശോധനയില്‍ വ്യക്തമായി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ പോലീസ് ഉദ്യോഗസ്ഥനും നോട്ട് വ്യാജമാണെന്ന് കോടതിയില്‍ സാക്ഷ്യപ്പെടുത്തി. സമാനമായ രീതിയില്‍ വ്യാജ കറന്‍സി കൈവശം വെച്ചതിന് ഇയാള്‍ക്കെതിരെ മുന്‍പും കേസുകള്‍ ഉണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു.ബഹ്റൈന്‍ പീനല്‍ കോഡിലെ 262, 263 വകുപ്പുകള്‍ പ്രകാരം വ്യാജ കറന്‍സി കൈവശം വെക്കുന്നത് കടുത്ത കുറ്റമാണ്. ബഹ്റൈനില്‍ വിനിമയത്തിലുള്ള കറന്‍സികള്‍ വ്യാജമായി നിര്‍മ്മിക്കുന്നതും അത് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. സൗദി റിയാല്‍ ബഹ്റൈനില്‍ വ്യാപകമായി ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ ഈ നിയമം റിയാലിനും ബാധകമാണ്. The post വ്യാജ സൗദി റിയാല് വിനിമയം ചെയ്യാന് ശ്രമം: ബഹ്റൈന് സ്വദേശിക്ക് തടവും പിഴയും appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.