മനാമ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന നടപടിക്രമങ്ങളില്‍ പുതിയ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ. നിലവിലുള്ള മുന്‍കരുതല്‍ നടപടികളുടെയും വിദ്യാഭ്യാസ തുടര്‍ച്ചാ പദ്ധതികളുടെയും ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണ്‍ലൈന്‍ പഠനമോ, സ്കൂളില്‍ വന്നുള്ള പഠനമോ തിരഞ്ഞെടുക്കാം.പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ പന്ത്രണ്ട് ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അടുത്ത ഞായറാഴ്ച മുതല്‍ ഈ രണ്ട് ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. അതേസമയം, സ്വകാര്യ സ്കൂളുകള്‍ക്ക് അവരുടെ പഠന-പരീക്ഷാ പദ്ധതികള്‍ സ്വയം തീരുമാനിക്കാനുള്ള അനുവാദമുണ്ടാകും.‘എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യാതൊരു വിവേചനവുമില്ലാതെ രണ്ട് ഓപ്ഷനുകള്‍ നല്‍കും. അവര്‍ക്ക് ഒന്നുകില്‍ ഓണ്‍ലൈന്‍ പഠനം തുടരാം, അല്ലെങ്കില്‍ സ്കൂളില്‍ നേരിട്ടെത്തി പഠിക്കാം,’ അദ്ദേഹം പറഞ്ഞു. ഏത് രീതിയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചറിയാന്‍ പൊതുവിദ്യാലയങ്ങള്‍ ഈ ആഴ്ച രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ബന്ധപ്പെടും.പരീക്ഷകളുടെ കാര്യത്തിലും ഇതേ ഇളവുകള്‍ ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സ്കൂളില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ ഇരുന്നോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ പരീക്ഷ എഴുതാം. സ്കൂളില്‍ വെച്ച് സ്കൂള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനായോ അതോ പേപ്പറില്‍ നേരിട്ടോ പരീക്ഷ എഴുതാന്‍ സൗകര്യമുണ്ടാകും. പ്രത്യേക സാഹചര്യങ്ങളില്‍, ആദ്യ മൂല്യനിര്‍ണ്ണയ കാലയളവില്‍ ചെയ്തതുപോലെ വീട്ടിലിരുന്നും പരീക്ഷകള്‍ എഴുതാവുന്നതാണ്.നേരിട്ട് ക്ലാസുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂള്‍ ബസ് സൗകര്യം പുനരാരംഭിക്കും, കാന്റീനുകള്‍ തുറന്നു പ്രവര്‍ത്തിക്കും, കൂടാതെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പഴയതുപോലെ തന്നെ തുടരും. ഓണ്‍ലൈനില്‍ തുടരുന്നവര്‍ക്ക് പ്രധാന വിഷയങ്ങളിലും പാഠഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിലവിലെ രീതി തന്നെ തുടരും.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും അവിടെയും ഹാജര്‍ നിലയിലും പരീക്ഷകളിലും ഇളവുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കിന്റര്‍ഗാര്‍ട്ടനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബിരുദദാന ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് ഈ അധ്യയന വര്‍ഷം അവസാനിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.നേരത്തെ, രക്ഷിതാക്കളുടെ ശക്തമായ ആവശ്യപ്രകാരം പ്രീ-പ്രൈമറി സ്കൂളുകളും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള സ്കൂളുകളും തുറക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. അസാധാരണമായ ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിദ്യാഭ്യാസ പ്രക്രിയ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാണ് മന്ത്രാലയം ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. The post വിദ്യാര്ത്ഥികള്ക്ക് ഓണ്ലൈനായോ സ്കൂളിലെത്തിയോ പഠിക്കാം, പരീക്ഷ എഴുതാം; വിദ്യാഭ്യാസ മന്ത്രി appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.