തിരുവനന്തപുരം| നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍. ബൂത്തുകളില്‍ പോള്‍ ചെയ്യപ്പെട്ടത് 78.27 ശതമാനം വോട്ടാണ്. അതിനൊപ്പം മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അവശ്യസര്‍വീസുകാര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 3,68,193 വോട്ടുകള്‍ കൂടി ചേരുമ്പോഴാണ് ശതമാനം 79.63 ആയതെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.53984 സർവീസ് വോട്ടർമാരുടെ കണക്ക് ഇനി വരാനുണ്ടെന്നും അത് ഇൻഡക്സ് കാർഡിലാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സര്‍വീസ് വോട്ടിന്റെ വിവരങ്ങള്‍ ലഭിച്ചാല്‍ അന്തിമ കണക്കു നല്‍കുമെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.വോട്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ വൈകിയിട്ടില്ല. കൃത്യമായ കണക്ക് ലഭിക്കാൻ സമയം ആവശ്യമാണ്. മൂന്ന് ദിവസം മാത്രമാണ് എടുത്തത്. ഒരു ആശയക്കുഴപ്പവും ഇല്ല. പ്രവർത്തനം സുതാര്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.