വിമാന സര്‍വീസുകള്‍ കുറയ്ക്കാനുള്ള എയര്‍ ഇന്ത്യാ നീക്കം ഉപേക്ഷിക്കണം; വ്യോമയാന മന്ത്രിക്ക് കത്ത് നല്‍കി കെ സി വേണുഗോപാല്‍ എം പി

Wait 5 sec.

ന്യൂഡല്‍ഹി | കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കുറയ്ക്കാനുള്ള എയര്‍ ഇന്ത്യയുടെ നീക്കം ഉപേക്ഷിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. വിഷയമുന്നയിച്ച് വ്യോമയാന മന്ത്രിക്ക് അദ്ദേഹം കത്തയച്ചു. വിദേശ, ആഭ്യന്തര സര്‍വീസുകള്‍ കൂട്ടത്തോടെ ഒഴിവാക്കാനുള്ള നടപടി ഉപേക്ഷിക്കണം. വിമാന സര്‍വീസുകള്‍ നിലനിര്‍ത്താനുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകണം.കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഗണ്യമായി കുറയ്ക്കുന്നത് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താനുള്ള സൗകര്യമാണ് ഇല്ലാതാക്കുക. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ പിന്മാറ്റത്തോടെ മറ്റു വിമാനകമ്പനികള്‍ നിരക്ക് ഉയര്‍ത്തി യാത്രക്കാരെ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഉത്സവകാലങ്ങളിലും പ്രധാന അവധി ദിനങ്ങളിലും നിലവില്‍ ഉയര്‍ന്ന നിരക്കാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്. എയര്‍ ഇന്ത്യയുടെ ഈ നടപടി കൂടി പ്രാബല്യത്തില്‍ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും.ഈ മാസം 26 മുതല്‍ ബഹ്റൈന്‍, അബൂദബി ഉള്‍പ്പെടെയുള്ള പ്രധാന ഗള്‍ഫ് വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ റദ്ദാക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ലക്ഷക്കണക്കിന് മലയാളികളായ പ്രവാസികള്‍ ജോലിക്കും പഠനത്തിനും മറ്റുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ തുച്ഛവരുമാനത്തില്‍ ജോലി ചെയ്യുന്നവരാണ് പ്രവാസികളിലേറെയും. അവര്‍ ആശ്രയിക്കുന്ന സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഒഴിവാക്കുന്നവയില്‍ ഭൂരിഭാഗവും. ഇത് കടുത്ത ആശങ്കയുയര്‍ത്തുന്നതാണ്. പ്രവാസികളുടെ യാത്രാ ദുരിതവും വിമാനകമ്പനികളുടെ അമിത ടിക്കറ്റ് നിരക്കും സംബന്ധിച്ച് നിരവധി തവണ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ ഇടപെടല്‍ ഉണ്ടാകാത്തത് നിരാശാജനകമാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഗള്‍ഫ് റൂട്ടുകളില്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനും അനാവശ്യ നിരക്ക് വര്‍ധന തടയാനും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.