മുണ്ടത്തിക്കോട് സ്‌ഫോടനം: ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

Wait 5 sec.

തൃശൂര്‍ | മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഏഴ് പേരെക്കൂടി തിരിച്ചറിഞ്ഞു. കുണ്ടന്നൂര്‍ സ്വദേശി സുവിന്‍ (39), പഴയന്നൂര്‍ സ്വദേശി സുദര്‍ശന്‍ (54), കുമരനല്ലൂര്‍ സ്വദേശി വാസുദേവന്‍ (54), എടപ്പാള്‍ സ്വദേശി മണികണ്ഠന്‍ (60), കോട്ടപ്പുറം സ്വദേശി മണികണ്ഠന്‍, ബിജീഷ്, സുബ്രഹ്മണ്യന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.34 പേരാണ് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ശരീരങ്ങള്‍ പലതും ചിന്നിച്ചിതറി പോയതിനാല്‍ തിരിച്ചറിയല്‍ പ്രക്രിയ ദുഷ്‌കരമാണ്.മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. അതിലൂടെ മാത്രമേ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ഡി എന്‍ എ പരിശോധനക്കുള്ള സാംപിള്‍ ശേഖരിച്ചു തുടങ്ങി. മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികളും ആരംഭിച്ചു. രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്നോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധനക്കായി സംഭവസ്ഥലത്തുണ്ട്.