തൃശ്ശൂര്‍ പൂര വിളംബരം ഇന്ന്

Wait 5 sec.

തൃശ്ശൂര്‍ | ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരം ഇന്ന്. രാവിലെ 8.30 യോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്തലക്കാവിലമ്മ പതിനൊന്ന് മണിയോടെ വടക്കുംനാഥനില്‍ പ്രവേശിക്കും. പതിനൊന്നരയോടെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് ഇറങ്ങുന്ന ദേവി ശ്രീമൂലസ്ഥാനത്തിന് സമീപമുള്ള നിലപാട് തറയിലെത്തി വിളംബരം ചെയ്യുന്നതോടെയാണ് ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കുന്നത്.മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആര്‍ഭാടരഹിതമാണ് തൃശ്ശൂര്‍ പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വ്വമായ കുടമാറ്റം പതിനഞ്ച് മിനിറ്റ് മാത്രമാക്കി ചുരുക്കി. പരമാവധി പത്ത് സെറ്റ് കുടകളാണ് ഇത്തവണ മാറാനാവുന്നത്. സാധാരണ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചടങ്ങില്‍ അമ്പത്തിയഞ്ച് സെറ്റ് കുടകള്‍ ഇരുദേവസ്വങ്ങളും മാറുമായിരുന്നു.അതാണ് പത്ത് സെറ്റു കുടകളായി പരിമിതപ്പെടുത്തിയത്.പൂരത്തിന്റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും. എട്ട് ഘടക പൂരങ്ങളും അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊട്ടും കുറയ്ക്കാതെ അവതരിപ്പിക്കും. വെടിപ്പുര ദുരന്തത്തിന് പിന്നാലെ സര്‍ക്കാര്‍ വിളിച്ച യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഇത്തവണത്തെ പൂരം നടക്കുന്നത്.