ഫാസിസത്തിനും ജാതി വിവേചനത്തിനുമെതിരെ പ്രസംഗിച്ചകുരീപ്പുഴ ശ്രീകുമാറിനെ തടയാന്‍ ബി ജെ പി ശ്രമം

Wait 5 sec.

പത്തനംതിട്ട |  ഫാസിസത്തിനും ജാതി വിവേചനത്തിനുമെതിരെ സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം. നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷന്റെ കവിതാ പുരസ്‌കാരം ഏറ്റുവാങ്ങി പത്തനംതിട്ട ടൗണ്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു കുരീപ്പുഴ .സങ്കടങ്ങളുടെ കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജാതി വിവേചനത്തിന്റെ പേരില്‍ അടുത്തിടെയാണ് ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. തൃശൂരിലെ വെടിക്കെട്ട് അപകടത്തില്‍ പാവങ്ങള്‍ മരിച്ചിട്ടും അവിടെ ഒന്നും സംഭവിച്ചില്ല.പേരിനൊപ്പം ജാതി വാല്‍ ഇപ്പോഴും അഭിമാനമായി കൊണ്ടു നടക്കുന്നവരുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വരേണ്യമായ ജാതി ചിന്തയാണ് നിയമം നടപ്പാക്കുന്നതെന്നും അന്യസംസ്ഥാനത്ത് നിന്ന് കമിതാക്കള്‍ക്ക് സമാധാനത്തോടെ വിവാഹം കഴിക്കാന്‍ പറ്റിയത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും സംസാരിച്ചപ്പോഴേക്കും സദസിലുണ്ടായിരുന്ന ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് പ്രതാപ ചന്ദ്രവര്‍മ്മയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയും പ്രസംഗം നിര്‍ത്തണമെന്നും രാഷ്ട്രീയം പറയരുതെന്നും ആവശ്യപ്പെട്ട് ബഹളം വച്ചു. വേദിയിലും സദസിലും ഉണ്ടായിരുന്നവര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞതോടെ ഏറെ നേരം ബഹളം തുടര്‍ന്നു. ഇവരെ പുറത്താക്കിയ ശേഷം കുരീപ്പഴ ശ്രീകുമാര്‍ പ്രസംഗം തുടരുകയും ചെയ്തു.