ഡോക്ടറെ അസഭ്യം പറഞ്ഞതിന് റിമാന്‍ഡിലായ ആള്‍ ജയിലില്‍ ജീവനൊടുക്കി

Wait 5 sec.

ആലപ്പുഴ | ജനറല്‍ ആശുപത്രി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ആലപ്പുഴ ജില്ലാ ജയിലില്‍ തൂങ്ങി മരിച്ചു. റിമാന്‍ഡ് പ്രതിയായ ആലപ്പുഴ പുന്നപ്ര സ്വദേശി ശരത് പ്രസാദിനെയാണ് ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മരിച്ച നിലയില്‍ കണ്ടത്.ജില്ലാ ജയിലിലെ ടോയ്‌ലറ്റില്‍ ഉടുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ട ശരത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ടത്തെ റേഷന്‍ വാങ്ങി മുകള്‍നിലയിലെ എഫ് വണ്‍ സെല്ലിലേക്ക് പോയ ശരത്പ്രസാദ് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടോയ്‌ലറ്റിലേക്ക് പോയത്. പ്രിസണ്‍ ഓഫീസര്‍ നടത്തിയ പരിശോധനയിലാണ് പ്രതി ഉടുമുണ്ടില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.കഴിഞ്ഞ 21നാണ് റോഡപകടത്തില്‍പ്പെട്ട് ജനറല്‍ ആശുപത്രിയിലെത്തിയ ശരത്പ്രസാദ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ചുടുകാട് ഭാഗത്ത് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിച്ചായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവറാണ് ശരത്തിനെ ആശുപത്രിയിലെത്തിച്ചത്.പരിശോധിക്കാനെത്തിയ ഡോക്ടറോട് തന്നോട് ഒന്നും ചോദിക്കണ്ടെന്നും എക്‌സ്‌റേ എടുക്കാന്‍ എഴുതി തന്നാല്‍ മാത്രം മതിയെന്നും പറഞ്ഞായിരുന്നു അസഭ്യ വര്‍ഷം. ഇയാള്‍ ബഹളമുണ്ടാക്കിയതോടെ മറ്റു രോഗികളെ ചികിത്സിക്കാന്‍ കഴിഞ്ഞില്ലെന്നും ജോലി തടസപ്പെടുത്തിയെന്നും കാണിച്ച് ഡോക്ടര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ശരത് പ്രസാദ് മുമ്പും നിരവധിക്കേസുകളില്‍ പ്രതിയൊണെന്ന് െേപാലീസ് പറഞ്ഞു. ശശിധരന്‍ – സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: സിജിന. മക്കള്‍: കാര്‍ത്തിക്, ദിക്ഷ.