മനാമ: ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനായി അപ്പാര്‍ട്ട്മെന്റിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച 40 വയസ്സുകാരനായ ഈജിപ്ഷ്യന്‍ പൗരനെ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിനും ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് ശിക്ഷ. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ഈജിപ്തിലേക്ക് നാടുകടത്താനും ഹൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു.കഴിഞ്ഞ ജനുവരിയില്‍ ആലി പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി തന്റെ ഭാര്യയെ പരസ്യമായി മുടിയില്‍ പിടിച്ചു വലിക്കുകയും ഫോണ്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതായി ഭാര്യ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥനും സംഘവും സ്ഥലത്തെത്തിയത്.‘ഞാന്‍ അപ്പാര്‍ട്ട്മെന്റിലെത്തി വാതിലില്‍ മുട്ടിയപ്പോള്‍ പ്രതി പുറത്തുവന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അയാള്‍ എനിക്ക് നേരെ അലറാന്‍ തുടങ്ങി. യൂണിഫോമിലായിരുന്നിട്ടും നിങ്ങള്‍ പോലീസല്ല, ഇത് നിങ്ങളുടെ ജോലിയല്ല എന്ന് അയാള്‍ ആക്രോശിച്ചു. ഞാന്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും അയാള്‍ ശാന്തനായില്ല.’, ആക്രമനത്തിനിരയായ ഉദ്യോഗസ്ഥന്‍ പറഞ്ഞു.അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ഒരു സ്ത്രീയെ കണ്ട ഉദ്യോഗസ്ഥന്‍ അവര്‍ക്ക് സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചതോടെ പ്രതി കൂടുതല്‍ അക്രമാസക്തനായി. ഉദ്യോഗസ്ഥനെ ചുവരിലേക്ക് തള്ളുകയും കയ്യില്‍ അടിക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാര്‍ എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ആക്രമണത്തില്‍ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് നിസ്സാര പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവത്തിന്റെ 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതി പോലീസുകാരോട് തട്ടിക്കയറുന്നതും മര്‍ദ്ദിക്കുന്നതും ഒടുവില്‍ വിലങ്ങ് വെച്ച് അറസ്റ്റ് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അല്‍ ഖമീസ് പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. The post ഗാര്ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ മര്ദ്ദിച്ചു: പ്രവാസിക്ക് ജയില്ശിക്ഷ appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.