ചൂട് കാലാവസ്ഥ മാറുന്നതു വരെ കുട്ടികളെ നിർബന്ധിപ്പിച്ച് അങ്കണവാടികളിൽ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. വരാതിരിക്കുന്ന കട്ടികൾക്ക്, അർഹമായ പോഷകാഹാരങ്ങൾ അവരുടെ വീട്ടിൽ എത്തിക്കണം. കമ്മിഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ്കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്‌കർ, സിസിലി ജോസഫ് എന്നിവരുടെ ഫുൾബഞ്ചിന്റെതാണ് ഉത്തരവ്.കൃത്യമായ വായു സഞ്ചാരമില്ലാത്തതും ടിൻഷീറ്റ് മേൽക്കൂരയുള്ളതും സൗകര്യങ്ങൾ കുറവുള്ളതുമായ അങ്കണവാടികൾ പ്രവർത്തിക്കുന്നില്ല എന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഉറപ്പുവരുത്തണം. പകൽ 11 മുതൽ 3 വരെ കുട്ടികളെ പുറത്ത് കളിക്കാൻ വിടാതെ കളികൾ രാവിലെയോ വൈകുന്നേരമോ മാത്രമായി നിജപ്പെടുത്തണം. സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി ഇടക്കിടെ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തേണ്ടതാണ്. മതിയായ ഭക്ഷണം ശുചിത്വ സൗകര്യങ്ങൾ, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തണം. കുഞ്ഞുങ്ങൾക്ക് ചൂട് താങ്ങാവുന്ന അവസ്ഥയല്ലെന്നും കാലാവസ്ഥ മാറുന്നതു വരെ അങ്കണവാടികൾക്ക് അവധി നൽകണമെന്നും മറ്റുമുള്ള പരാതികൾ കമ്മിഷൻ പരിഗണിച്ചാണ് ഉത്തരവ്.സൂര്യതാപം മൂലം അങ്കണവാടിയിൽ പഠിക്കുന്ന കുട്ടികളുടെ ശരീര താപനില അമിതമായി ഉയരുന്നത് കുട്ടികൾ കുഴഞ്ഞു വീഴാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. കുട്ടികൾക്ക് നിർജ്ജലീകരണം ഉണ്ടാകുന്നതിലൂടെ ക്ഷീണം, തലകറക്കം മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകുന്നു. അതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അങ്കണവാടികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടുന്ന ചുമതല വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറും അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും നിർവ്വഹിക്കേണ്ടതാണ്. സ്വീകരിച്ച നടപടി റിപ്പോർട്ട് 2012 ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം 15 ദിവസത്തിനകം കമ്മിഷന് സമർപ്പിക്കണം.