മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തില്‍ ചികിത്സയിലായിരുന്ന കുണ്ടന്നൂര്‍ സ്വദേശി രാകേഷ് മരിച്ചു

Wait 5 sec.

തൃശൂര്‍  | മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.തൃശ്ശൂര്‍ കുണ്ടന്നൂര്‍ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്. ഇതോടെ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 60 ശതമാനത്തോളം പൊള്ളലേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.ഇന്നലെ എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 30 ശതമാനത്തില്‍ ഏറെ പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസന്‍സി സതീശന്റെ മരണം കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. അതേസമയം, മുണ്ടത്തിക്കോട് ദുരന്തത്തിന്റെ അപകടകാരണം ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തമാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി ജി പി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. വെടിപ്പുര ദുരന്തത്തില്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ കമ്മീഷന്‍ അന്വേഷണ നടപടികളിലേയ്ക്ക് കടക്കും. ഏകാംഗ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരേണ്ട ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ ഇതിനകം കൈമാറുമെന്നാണ് പ്രതീക്ഷ.ആശുപത്രിയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും അപകട സ്ഥലവും കമ്മീഷന്‍ നേരിട്ട് സന്ദര്‍ശിക്കും. വെടിക്കെട്ട് നിരോധിക്കാനല്ല അപകട രഹിതമായി ആഘോഷം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അതിന് നിലവിലെ പാറ്റേണ്‍ മാറ്റിയാല്‍ മതിയാകുമെന്നും സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ പറഞ്ഞു.