ചൈനീസ് നാവികസേനയുടെ 77-ാം വാർഷികത്തിന് മുന്നോടിയായി പുറത്തുവിട്ട പുതിയ വീഡിയോയിൽ, തങ്ങളുടെ നാലാമത്തെ വിമാനവാഹിനിക്കപ്പലിനെക്കുറിച്ചുള്ള നിർണ്ണായക സൂചനകൾ നൽകി ചൈന. ‘ഇൻടു ദി ഡീപ്’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ പുതിയ കപ്പൽ ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് ബീജിംഗ് നൽകുന്നത്.ഇതിനൊപ്പം തർക്കപ്രദേശങ്ങളായ സമുദ്രങ്ങളിലെ ദ്വീപുകളിൽ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് ചൈന പ്രതിജ്ഞയെടുത്തു.ആഗോളതലത്തിൽ അമേരിക്കൻ നാവികസേനയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ചൈനയുടെ ഈ നീക്കം. വീഡിയോയിലെ നായകനായ ‘ഹെ ജിയാൻ’ എന്ന നാവികന്റെ പേര് ചൈനീസ് ഭാഷയിൽ ‘ആണവ കപ്പൽ’ എന്ന വാക്കിനോട് സാമ്യമുള്ളതാണ്.നിലവിൽ ചൈനയുടെ പക്കലുള്ള ലിയോണിംഗ്, ഷാൻഡോംഗ്, ഫുജിയാൻ എന്നീ മൂന്ന് വിമാനവാഹിനിക്കപ്പലുകളും പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിക്കുന്നവയാണ്. പുതിയ കപ്പൽ യാഥാർത്ഥ്യമാകുന്നതോടെ ദീർഘദൂര സമുദ്ര ദൗത്യങ്ങളിൽ ചൈനയുടെ കരുത്ത് വർദ്ധിക്കും.ദക്ഷിണ ചൈന കടലിലെ ദ്വീപുകളിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്നും തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ സൈനിക ശക്തി ഉപയോഗിക്കുമെന്നും വീഡിയോയിൽ ചൈന ആവർത്തിച്ചു.അയൽരാജ്യങ്ങളുമായും അമേരിക്കയുമായും തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പ്രഖ്യാപനം അതീവ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്. വിഭവങ്ങൾ സംരക്ഷിക്കുന്നതിനും തർക്കപ്രദേശങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിനുമായി ശതകോടീശ്വര കണക്കിന് ഡോളറാണ് ചൈന ചെലവാക്കുന്നത്.അതേസമയം, ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ ഫുജിയാൻ ഈ വർഷം തന്നെ പൂർണ്ണ സജ്ജമാകുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായി അത്യാധുനികമായ ഇലക്ട്രോമാഗ്നറ്റിക് വിക്ഷേപണ സംവിധാനങ്ങൾ ഫുജിയാനിൽ സജ്ജീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നാവികസേനയായി ചൈന അതിവേഗം വളരുന്നത് മേഖലയിൽ വലിയ സുരക്ഷാ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.പശ്ചിമേഷ്യയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇറാൻ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയം നോക്കിയാണ് ചൈനയുടെ ഈ കരുത്തുപ്രകടനം.ഇന്ത്യ ഉൾപ്പെടെയുള്ള ഇന്തോ-പസഫിക് രാജ്യങ്ങൾ ചൈനയുടെ ഈ നീക്കങ്ങളെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. സമുദ്രങ്ങളിൽ സ്ഥിരമായ സ്വാധീനം ഉറപ്പിക്കാൻ തങ്ങളുടെ നാവിക വ്യൂഹം ലോകമെമ്പാടും വിന്യസിക്കാനാണ് ബീജിംഗ് ലക്ഷ്യമിടുന്നത്.തായ്‌വാൻ കടലിടുക്കിലും ദക്ഷിണ ചൈന കടലിലും തങ്ങളുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് ചൈനീസ് നാവികസേന വ്യക്തമാക്കി. ദ്വീപുകളിൽ റഡാറുകളും വിമാനത്താവളങ്ങളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും സ്ഥാപിച്ച് ഒരു കോട്ട പോലെ സംരക്ഷിക്കാനാണ് ചൈനയുടെ പദ്ധതി. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കപ്പലുകൾ മേഖലയിൽ പ്രവേശിക്കുന്നത് തടയാനുള്ള തന്ത്രങ്ങളും വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്.നാവികസേനയുടെ ഈ നവീകരണം വരും ദശകങ്ങളിൽ ആഗോള ക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിലൂടെ ചൈന തങ്ങളുടെ സ്വാശ്രയത്വം തെളിയിക്കുന്നു. ബഹിരാകാശത്തിന് പിന്നാലെ സമുദ്രങ്ങളിലും അമേരിക്കയുമായി നേരിട്ടുള്ള മത്സരത്തിനാണ് ചൈന ഇതിലൂടെ കളമൊരുക്കുന്നത്.The post നാലാമത്തെ വിമാനവാഹിനിക്കപ്പലിനെക്കുറിച്ചുള്ള നിർണ്ണായക സൂചനകൾ നൽകി ചൈന appeared first on ഇവാർത്ത | Evartha.