വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിവെപ്പ് നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ കോൾ തോമസ് അല്ലൻ (31) ആണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.ഇയാൾക്കെതിരെ ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിക്കൽ, മാരകായുധം ഉപയോഗിച്ചുള്ള വധശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.പ്രതിയായ കോൾ തോമസ് അല്ലൻ ഒരു സാധാരണക്കാരനല്ലെന്നത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയ ഉയർന്ന വിദ്യാഭ്യാസമുള്ള വ്യക്തിയാണ് ഇയാൾ.ഒരു സ്വകാര്യ ട്യൂട്ടറിംഗ് സ്ഥാപനത്തിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. കൂടാതെ, വീഡിയോ ഗെയിം നിർമ്മാണത്തിലും ഇയാൾക്ക് താൽപ്പര്യമുണ്ടായിരുന്നു.പ്രതി വിരുന്നിനെത്തിയത് കൃത്യമായ പദ്ധതി പ്രകാരമാണെന്ന് പോലീസ് കരുതുന്നു. ഇയാളിൽ നിന്ന് ഒരു ഷോട്ട് ഗൺ, ഹാൻഡ് ഗൺ, ഒന്നിലധികം കത്തികൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.ഹോട്ടലിലെ ഒരു സുരക്ഷാ ചെക്ക് പോയിന്റിലേക്ക് ഇയാൾ ഇരച്ചുകയറുകയും വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിനിടെ ഒരു സീക്രട്ട് സർവീസ് ഏജന്റിന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ഇയാൾ കരുതിയിരുന്നതായി സൂചനയുണ്ട്. ഇയാൾ ഒറ്റയ്ക്കാണ് ഈ കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും ഇയാളുടെ കൃത്യമായ ലക്ഷ്യം കണ്ടെത്താൻ പരിശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.തിങ്കളാഴ്ച പ്രതിയെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. സംഭവത്തിന് പിന്നാലെ പ്രതിയുടെ കാലിഫോർണിയയിലെ വീട്ടിൽ എഫ്.ബി.ഐ റെയ്ഡ് നടത്തി.The post ട്രംപിനെ വധിക്കാൻ ശ്രമിച്ച ചില്ലറക്കാരനല്ല; തോക്കുകളും കത്തികളുമായി വിരുന്നിനെത്തിയത് കൃത്യമായ പദ്ധതി പ്രകാരം appeared first on Arabian Malayali.