കുവൈത്ത് സിറ്റി|രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമവും വെച്ചുപൊറുപ്പിക്കല്ലെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രമേ സ്വീകരിക്കാവൂ എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളോ വീഡിയോകളോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് പൗരന്മാരും താമസക്കാരും വിട്ടുനിൽക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതക്കും ഭീഷണിയാകുന്ന തരത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി പേരെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധമായി വീഡിയോകളും വ്യാജവാർത്തകളും ചിത്രീകരിക്കുകയും സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി.അതേസമയം, കുവൈത്തിലെ ദോഹ വെസ്റ്റ് പവർ ആൻഡ് വാട്ടർ ഡിസീസ് ഡിസ്റ്റിലേഷൻ സ്റ്റേഷനിലെ ഇന്ധന ടാങ്കുകളിൽ ഒന്നിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായി വൈദ്യുതി ജല പുനരൂപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എൻജിനീയർ ഫത്മ അബ്ബാസ് ജവഹർ ഹയാത്ത് പറഞ്ഞു. കേന്ദ്രത്തിനു നേരെ നടത്തിയ ഡ്രോൺ ആക്രമണം ചെറുത്തുതോൽപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് അവശിഷ്ടങ്ങൾ പതിച്ചത് തുടർന്ന് നേരിയ തീപിടുത്തം ഉണ്ടായതായും തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായും എല്ലാ യൂണിറ്റുകളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സാങ്കേതിക പരിശോധനയും വിലയിരുത്തലും നടത്തിവരികയാണെന്നും അവർ അറിയിച്ചു. കുവൈത്തിൽ നിരവധി യുഎസ് സൈനിക വിമാനങ്ങൾ തകർന്നു വീണതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽസഊദ് അൽ അത്‌വാൻ അറിയിച്ചു. എന്നാൽ എല്ലാ ജീവനക്കാരും രക്ഷപ്പെട്ട തായും ബന്ധപ്പെട്ട അധികാരികൾ ഉടൻതന്നെ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ച്ജീവനക്കാരെ പുറത്തെത്തിച്ചത് ചികിത്സക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോയതയും അദ്ദേഹം പറഞ്ഞു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ അധികാരികൾ അന്വേഷണം തുടരുന്നുണ്ട്.അതേസമയം, കുവൈത്തിന് മുകളിൽ മിസൈൽ ഡ്രോൺ ആക്രമണ ഭീഷണി നിലനിൽക്കുന്നതായും അതീവ ജാഗ്രത പാലിക്കണമെന്നും കുവൈത്തിലെ യുഎസ് എംബസി നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എംബസി കോമ്പൗണ്ടിൽ നിന്നും മാറി നിൽക്കുവാനും വീടുകളുടെ ജനാലകളിൽ നിന്ന് അകന്ന് വീടുകൾക്ക് അകത്തുതന്നെ തുടരാനും എംബസി അഭ്യർത്ഥിക്കുന്നു. കുവൈത്തിലെ അഹ്മദി എണ്ണ ശുദ്ധീകരണശാലയിൽ ഇന്ന് പുലർച്ചെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായും രണ്ടു തൊഴിലാളികൾക്ക് നിസ്സാര പരുക്കേറ്റതായും കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി)യുടെയും കുവൈത്ത് ഇന്റർ ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെയും ഔദ്യോഗിക വക്താവ് ഘാനംഅൽ ഉത്തയ്ബി അറിയിച്ചു. പരുക്കേറ്റ തൊഴിലാളികളെ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഹോസ്പിറ്റലിലേക്ക് മാറ്റിയതായും ഇരുവരുടെയും ആരോഗ്യനില ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വൈകി കിട്ടിയ റിപ്പോർട് പ്രകാരം കുവൈത്തിൽ കൃത്യനിർവഹണത്തിനിടയിൽ കുവൈത്ത് നാവികസേനയിലെ ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചതായി പ്രതിരോധ സേന അറിയിച്ചു. സർജന്റ് വലീദ് മജീദ് സുലൈമാൻ ആണ് രാജ്യത്തിനുവേണ്ടി രക്തസാക്ഷി ആയത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ആർമി ജനറൽ സ്റ്റാഫ് ദുഃഖം രേഖപ്പെടുത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.