വയനാട് ടൗണ്‍ഷിപ്പ്: നൗഫലിനെതിരെ സൈബര്‍ ആക്രമണം നടത്തരുതെന്നു മന്ത്രി കെ രാജന്‍

Wait 5 sec.

തിരുവനന്തപുരം | വയനാട് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ ഉണ്ടായെന്നു പരാതിപ്പെട്ട നൗഫലിനെതിരെ സൈബര്‍ ആക്രമണം നടത്തരുതെന്നു മന്ത്രി കെ രാജന്‍. ദുരന്തബാധിതന്റെ വാക്കുകളെ അങ്ങനെ തന്നെ കാണണമെന്നും മന്ത്രി പറഞ്ഞു.വീടുകളില്‍ വിള്ളല്‍ വീണ വിഷയത്തില്‍ നേരറിവില്ലാതെ പ്രതികരിക്കരുതെന്ന് കരുതിയാണ് വയനാട്ടില്‍ പോയത്. കൂലിപ്പണിക്കാരന്‍ രാജന്‍ എന്ന വിളി ആത്മാഭിമാനത്തോട ഏറ്റെടുക്കുന്നു. മുതലാളി രാജന്‍ എന്ന് വിളിച്ചില്ലല്ലോയെന്നും മന്ത്രി പറഞ്ഞു. ടൗണ്‍ഷിപ്പിലെ വീടുകളില്‍ വാട്ടര്‍ പോണ്ടിംഗ് ടെസ്റ്റ് നടത്താന്‍ നേരത്തെ തീരുമാനിച്ചതാണ്. രണ്ട് വീടുകളില്‍ വെള്ളം കിനിയുന്നത് കണ്ടെത്തി. എന്‍ജിനീയര്‍മാര്‍ തന്നെയാണ് ആ ഭാഗം മാര്‍ക്ക് ചെയ്തത്.അതാണ് വിള്ളലായി ചിത്രീകരിച്ചത്. വര രേഖപ്പെടുത്തിയത് മാധ്യമങ്ങള്‍ തുടര്‍ച്ചയായി കാണിച്ചു. വരെയാണെന്ന് ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാണ് കയറി നോക്കിയതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൂരല്‍മലക്കാര്‍ക്ക് താന്‍ വെറും ഒരു മന്ത്രിയല്ല. വീട്ടുകാരന്‍ തന്നെയാണ്. ഇതിലും ഉയരത്തില്‍ കയറണമെങ്കില്‍ അതിനും തയ്യാറാണ്. ദന്തഗോപുരത്തില്‍ ഇരുന്നല്ല ഒന്നും ഇതുവരെ ചെയ്തത്. വരച്ചിട്ടതാണെന്ന് കമ്പനി പറഞ്ഞാല്‍ അത് ഉറപ്പിച്ച് പോരണം എന്ന കടമയാണ് ചെയ്തതെന്നും മന്ത്രി വിശദമാക്കി.