വാല്‍പ്പാറ വാഹനാപകടം; മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു

Wait 5 sec.

പൊള്ളാച്ചി | വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ പ്രധാന അധ്യാപിക ഉള്‍പ്പെടെ ഒമ്പതു പേരാണ് മരിച്ചത്. ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേരെ കോയമ്പത്തൂര്‍ ആശുപത്രിയിലേക്കും രണ്ട് പേരെ പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി.മരിച്ചവര്‍ 1.പ്രധാന അധ്യാപിക അജിത (54), 2. അധ്യാപിക റംല (52) , 3. അധ്യാപിക സുഹറ (43), 4. അധ്യാപിക ആശ (41), 5. അധ്യാപകന്‍ മജീദ് (43), 6. പാചക തൊഴിലാളി സാജിത (45), 7. അധ്യാപിക ഷക്കീല (37) , 8. മജീദ് മാഷിന്റെ ഭാര്യ റുഖിയ (39), 9. സുഹറ ടീച്ചറുടെ മകന്‍ ഹിഷാം (12) എന്നിവരാണ് മരിച്ചത്. ഇതില്‍ അജിത മലപ്പുറം പുലാമന്തോള്‍ സ്വദേശിനിയും ബാക്കിയുള്ളവര്‍ പാങ്ങ് സ്വദേശിനികളുമാണ്.വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാല്‍പ്പാറയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവര്‍. ഇന്ന് വൈകുന്നേരം വാല്‍പ്പാറ സന്ദര്‍ശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കൈവരി ഇടിച്ച് തകര്‍ത്ത ശേഷം 800 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പതിമൂന്നാമത്തെ വളവില്‍ നിന്ന് പതിനൊന്നാമത്തെ വളവിലേക്ക് വീണ ട്രാവലര്‍ സമ്പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.