നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് സി പി എമ്മും; കോണ്‍ഗ്രസ്സ് ആദ്യ ഗഡു കൈമാറി

Wait 5 sec.

തിരുവനന്തപുരം | അധ്യാപകരുടെ ജാത്യാധിക്ഷേപങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയ കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ പദ്ധതിയുമായി സി പി എമ്മും. നിതിന്‍ രാജിന്റെ കുടുംബത്തിന് കോണ്‍ഗ്രസ്സ് വീട് നിര്‍മിച്ച് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി പി എമ്മും വീട് നിര്‍മാണത്തിനുള്ള സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. എ എ റഹീം എം പിയാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. കുടുംബം ആവശ്യപ്പെടുന്ന സ്ഥലത്തായിരിക്കും പാര്‍ട്ടി വീട് നിര്‍മിച്ചു നല്‍കുക. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 19ന് വൈകിട്ട് ആരംഭിക്കും. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുമെന്നും റഹീം പറഞ്ഞു.വീട് നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമ പവര്‍ത്തകരുടെ ചോദ്യത്തിന് അവരുടെ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള പല ദുരനുഭവങ്ങളും നാട്ടിലുണ്ടല്ലോ എന്നായിരുന്നു റഹീമിന്റെ മറുപടി. കുടുംബവുമായി കൂടിയാലോചിച്ച ശേഷമാണ് പാര്‍ട്ടി തീരുമാനമെന്നും റഹീം വ്യക്തമാക്കി.ആദ്യ ഗഡു കൈമാറി കോണ്‍ഗ്രസ്സ്കോണ്‍ഗ്രസ്സ് സഹായത്തിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പാര്‍ട്ടി നേതാവും അരുവിക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ വി എസ് ശിവകുമാര്‍ നിതിന്‍ രാജിന്റെ വീട്ടിലെത്തി പിതാവ് രാജന് കൈമാറി. വീട് പണി ആരംഭിച്ചതിനു ശേഷം രണ്ടാം ഘട്ട തുകയും നല്‍കുമെന്നാണ് കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം. പുറമെ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് നടത്തുന്നതിന് രണ്ട് അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നിയമസഹായത്തിനുള്ള നടപടികള്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ചിട്ടുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കി. നിതിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.