തിരുവല്ല സ്പാ ബലാത്സംഗ കേസിലെ പ്രതി സുബിന്‍ അലക്സാണ്ടറെ കരുതല്‍ തടങ്കലിലാക്കി

Wait 5 sec.

തിരുവല്ല |  തിരുവല്ല സ്പായില്‍ ജീവനക്കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസിലെ ഒന്നാം പ്രതി സുബിന്‍ അലക്സാണ്ടറെ കാപ്പാ-3 പ്രകാരം കരുതല്‍ തടങ്കലില്‍ ആക്കി. തിരുവല്ലയിലെ വെല്‍നെസ്സ് സ്പാ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാരില്‍ ഒരാളെ ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് അതിജീവിതയെ സ്ഥാപനത്തില്‍ വന്ന കസ്റ്റമറുടെ കൂടെ നിര്‍ത്തി ഫോട്ടോ പകര്‍ത്തിയും കസ്റ്റമറുടെയും മറ്റ് ജീവനക്കാരുടെയും കൈയ്യില്‍ നിന്നും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്തിരുന്നു.സുബിന്‍ അലക്സാണ്ടറിനെ 2022 വര്‍ഷത്തില്‍ കാപ്പാ പ്രകാരം പത്തനംതിട്ട ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്നും കുറ്റങ്ങള്‍ ആവര്‍ത്തിച്ചു വന്നിട്ടുള്ള ഇയാള്‍ 2024ല്‍ 6 മാസക്കാലം കാപ്പാ പ്രകാരം വീണ്ടും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. 2018 മുതല്‍ നാളിതുവരെ 19 ഓളം കേസ്സുകളില്‍ പ്രതിയായാണ് സുബിന്‍ അലക്സാണ്ടര്‍. സ്പാ കേസ്സില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ് വന്നിരുന്ന സുബിന്‍ അലക്സാണ്ടറിനെ തിരുവല്ല സ്റ്റേഷന്‍ ഹൌസ് ഓഫിസര്‍ മാവേലിക്കര സബ് ജയിലില്‍ നിന്നും ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍്ട്രല്‍ ജയിലിലേക്ക് മാറ്റി പാര്‍പ്പിച്ചിക്കുകയായിരുന്നു.