യു എസ് ഉപരോധം വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനം; ഭീഷണിയെ എങ്ങനെ ചെറുക്കണമെന്ന് അറിയാമെന്ന് ഇറാന്‍

Wait 5 sec.

വാഷിങ്ടണ്‍/തെഹ്‌റാന്‍ | അമേരിക്ക തുറമുഖങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം യുദ്ധം തന്നെയാണെന്നും വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഭീഷണിയെ എങ്ങനെ ചെറുക്കണമെന്ന് ഇറാന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായി പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നതിനിടെയാണ് അരാഗ്ചിയുടെ പ്രതികരണം.വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇറാന്‍ തുറമുഖങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ അമേരിക്ക സന്നദ്ധമായിട്ടില്ല. ചര്‍ച്ചക്കുള്ള നിര്‍ദേശം ഇറാന്‍ മുന്നോട്ട് വച്ചാലല്ലാതെ ഉപരോധം പിന്‍വലിക്കില്ലെന്നാണ് ട്രംപ് പറയുന്നത്. ഏതെങ്കിലുമൊരു വഴിയിലൂടെ ചര്‍ച്ച പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.യു എസ്-ഇറാന്‍ രണ്ടാംവട്ട ചര്‍ച്ചക്ക് സാഹചര്യമൊരുക്കാന്‍ മധ്യസ്ഥരായ പാകിസ്താന്‍ അവസാന ശ്രമം നടത്തിവരികയാണെന്നാണ് ‘അല്‍ ജസീറ’ റിപോര്‍ട്ട് ചെയ്യുന്നത്. അതേസമയം, 10 ദിവസത്തെ വെടിനിര്‍ത്തല്‍ നിലനില്‍ക്കുമ്പോഴും ലബനാനിലെ ആക്രമണം ഇസ്‌റാഈല്‍ തുടരുകയാണ്. തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ അനവധി വീടുകള്‍ തകര്‍ന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന ഇസ്‌റാഈലിനെതിരെ പ്രത്യാക്രമണം നടത്തുമെന്ന് ഹിസ്ബുല്ല ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.