ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്, ഗൂഢാലോചനയില്‍ പങ്കില്ല; ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ എന്‍ വാസു സുപ്രീം കോടതിയില്‍

Wait 5 sec.

ന്യൂഡല്‍ഹി |  ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ജാമ്യം നിഷേധിച്ചതിനെതിരെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍ വാസു സുപ്രിംകോടതിയില്‍. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് എന്‍ വാസുവിന്റെ അപ്പീല്‍. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചെന്നും, ഗൂഢാലോചനയില്‍ പങ്കില്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ എന്‍ വാസു വ്യക്തമാക്കി. ശൈത്യകാല അവധിയിലുള്ള സുപ്രിംകോടതി തിങ്കളാഴ്ചയോടെ ജാമ്യാപേക്ഷ പരിഗണിക്കും.’ദേവസ്വം കമ്മിഷണര്‍ ആയിരുന്നപ്പോള്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ലഭിച്ച കത്ത് ബോര്‍ഡിന് കൈമാറുകയും, ദേവസ്വം പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് ലഭിച്ച ഒരു ഇ മെയില്‍ വേണ്ടത്ര പരിശോധിച്ചില്ല എന്നതുമാണ് തനിക്ക് എതിരായ ആക്ഷേപമെന്നും വാസു കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്. അതിനാല്‍ ഇനി കസ്റ്റഡി ആവശ്യമില്ലെന്നും അഭിഭാഷക ആന്‍ മാത്യൂ മുഖേന ഫയല്‍ ചെയ്ത ജാമ്യ ഹരജിയില്‍ വാസു ചൂണ്ടിക്കാട്ടി.നേരത്തെ, കൊല്ലം വിജിലന്‍സ് കോടതിയും എന്‍. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.