ശാസ്ത്ര സാങ്കേതിക വിദ്യയിലെ സമാനതകളില്ലാത്ത കുതിച്ചുചാട്ടവും ആഗോള രാഷ്ട്രീയത്തിലെ ചടുലമായ നീക്കങ്ങളും ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയ വര്‍ഷമാണ് 2025. ബഹിരാകാശ ഗവേഷണ രംഗത്ത് ഐ എസ് ആര്‍ ഒ കൈവരിച്ച പുതിയ നാഴികക്കല്ലുകളും നിര്‍മിത ബുദ്ധി, സെമികണ്ടക്ടര്‍ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും പൊന്‍തൂവലുകളായി. അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ വ്യാപാര നികുതികളും ആഭ്യന്തരമായി നടന്ന ജാതി സെന്‍സസ് പ്രഖ്യാപനം പോലുള്ള സുപ്രധാന തീരുമാനങ്ങളും വന്‍തോതിലുള്ള സാമ്പത്തിക- രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു.ട്രംപിന്റെ താരിഫ് യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും2025ല്‍ അധികാരത്തില്‍ തിരിച്ചുവന്നതിന് പിന്നാലെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഭീമമായ നികുതി വര്‍ധന ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന 25 ശതമാനം “റെസിപ്രോക്കല്‍ താരിഫിന്’ പുറമെ, റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 27 മുതല്‍ 25 ശതമാനം അധിക നികുതി കൂടി ചുമത്തി. ഇതോടെ ഭൂരിഭാഗം ഇന്ത്യന്‍ ഉത്പന്നങ്ങളുടെയും മൊത്തം നികുതി 50 ശതമാനമായി ഉയര്‍ന്നു. തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ എന്നീ മേഖലകളെയാണ് ഇത് സാരമായി ബാധിച്ചത്. നികുതി വര്‍ധന മൂലം ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങളുടെ വില യു എസ് വിപണിയില്‍ 30 ശതമാനത്തോളം വര്‍ധിക്കുകയും ഇത് ഇന്ത്യയുടെ വിദേശ നാണ്യ വരുമാനത്തെയും രൂപയുടെ മൂല്യത്തെയും ബാധിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാന്‍ സെപ്തംബറില്‍ ജി എസ് ടി ഘടനയില്‍ മാറ്റം വരുത്തി ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു.ബഹിരാകാശ ദൗത്യങ്ങളിലെ മുന്നേറ്റംജൂണ്‍ 25ന് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും ഗഗന്‍യാന്‍ പദ്ധതിയിലെ യാത്രികനുമായ ശുഭാന്‍ശു ശുക്ല ആക്‌സിയം മിഷന്‍ 4ന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പറന്നത് ഇന്ത്യക്ക് അഭിമാനമായി. രാകേഷ് ശര്‍മക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി അദ്ദേഹം മാറി. ജൂലൈ 30ന് നാസയും ഐ എസ് ആര്‍ ഒയും സംയുക്തമായി വികസിപ്പിച്ച നിസാര്‍ സാറ്റലൈറ്റ് വിക്ഷേപിച്ചു. ഇത് ലോകത്തെ ആദ്യത്തെ ഇരട്ട ബാന്‍ഡ് റഡാര്‍ ഇമേജിംഗ് ഉപഗ്രഹമാണ്. ഡിസംബര്‍ 24ന് യു എസ് ഇന്നൊവേറ്ററായ എ എസ് ടി സ്‌പേസ് മൊബൈലിന്റെ പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ 6,500 കിലോ ഭാരമുള്ള ബ്ലൂബേര്‍ഡ് 6 ഐ എസ് ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചു.എ ഐ, സെമികണ്ടക്ടര്‍ ഹബായി ഇന്ത്യആഗോള ചിപ്പ് നിര്‍മാണ രംഗത്ത് ഇന്ത്യയെ ഒരു വന്‍ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച “ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍’ 2025ല്‍ വലിയ വിജയങ്ങള്‍ കൊയ്തു. ഗുജറാത്തിലെ ധോലേരയിലും അസമിലെ മോറിഗാവിലും സ്ഥാപിച്ച അത്യാധുനിക സെമികണ്ടക്ടര്‍ പ്ലാന്റുകളില്‍ നിന്നുള്ള ചിപ്പ് ഉത്പാദനം ഈ വര്‍ഷം ആരംഭിച്ചു. ടാറ്റാ ഗ്രൂപ്പും തായ്വാന്‍ ആസ്ഥാനമായുള്ള കമ്പനികളും സംയുക്തമായി ആരംഭിച്ച ഈ പദ്ധതികളിലൂടെ ഇന്ത്യ സ്വന്തമായി ചിപ്പുകള്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇന്ത്യ ഒരു ആഗോള എ ഐ ഹബായി മാറിയ വര്‍ഷം കൂടിയായിരുന്നു 2025.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച “ഇന്ത്യ എ ഐ മിഷന്‍’ വഴി 10,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ ഉണ്ടായത്. ആഗോള ടെക് ഭീമന്മാരായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ എന്നിവര്‍ ഇന്ത്യയില്‍ തങ്ങളുടെ ഡാറ്റാ സെന്ററുകളും എ ഐ റിസര്‍ച്ച് ലാബുകളും വിപുലീകരിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നിരവധി എ ഐ ലാംഗ്വേജ് മോഡലുകള്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതും ഈ വര്‍ഷത്തെ വലിയ നേട്ടമാണ്.ലക്ഷം കടന്ന് സ്വര്‍ണക്കുതിപ്പ്രാജ്യത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്ന വര്‍ഷമാണ് കടന്നുപോകുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് വില ഒരു ലക്ഷം കടന്നു. 1,04,440 രൂപയെന്ന റെക്കോര്‍ഡ് വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 2025ല്‍ മാത്രം 47,000ത്തില്‍ അധികം രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ഡോളറിനെതിരെ രൂപയുടെ ഇടിവ്, യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന ഇറക്കുമതി തീരുവ തുടങ്ങിയ കാരണങ്ങളാണ് സ്വര്‍ണവില കുത്തനെ ഉയര്‍ത്തിയത്. 2025ല്‍ ഇന്ത്യന്‍ ഓഹരി വിപണിയും മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. നിഫ്റ്റി 50, സെന്‍സെക്‌സ് തുടങ്ങിയ പ്രധാന സൂചികകള്‍ ഏകദേശം 8-10 ശതമാനം വരെ ഉയര്‍ന്നു.അന്താരാഷ്ട്ര കായിക നേട്ടങ്ങള്‍കായിക രംഗത്ത് ഇന്ത്യ വലിയ നേട്ടങ്ങള്‍ കൈവരിച്ചു. 2025 നവംബറില്‍ നടന്ന വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കന്നിക്കിരീടം ചൂടി ചരിത്രം സൃഷ്ടിച്ചു. മാര്‍ച്ച് മാസത്തില്‍ ദുബൈയില്‍ നടന്ന ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ പുരുഷ ടീം കിരീടം നേടി. ജൂലൈയില്‍ നടന്ന വനിതാ ചെസ്സ് ലോകകപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ദിവ്യ ദേശ്മുഖ് ചാമ്പ്യനായി. മേയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതും വലിയ വാര്‍ത്തയായി.കടുത്ത ഉഷ്ണതരംഗവും പ്രകൃതി ദുരന്തങ്ങളുംഏപ്രിലില്‍ ദക്ഷിണേഷ്യയില്‍ അനുഭവപ്പെട്ട അതിശക്തമായ ഉഷ്ണതരംഗത്തില്‍ താപനില 47 ഡിഗ്രി മുതല്‍ 53 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഈ പ്രതിഭാസം ജനജീവിതം ദുസ്സഹമാക്കി. കൂടാതെ ആഗസ്റ്റില്‍ ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലെ കിഷ്ത്വാറിലും ഉണ്ടായ മേഘസ്‌ഫോടനത്തിലും പ്രളയത്തിലും പെട്ട് നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.ദുരന്തങ്ങളും അപകടങ്ങളുംമഹാ ദുരന്തങ്ങളില്‍ രാജ്യം വിറങ്ങലിച്ചു നിന്ന നാളുകളാണ് പോയ് മറയുന്നത്. ജനുവരി 29ന് പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30ലധികം പേര്‍ മരിച്ചു. ജനുവരി 19ന് മേളാ മൈതാനത്തുണ്ടായ സിലിൻഡര്‍ സ്‌ഫോടനത്തില്‍ 18 താത്കാലിക ടെന്റുകള്‍ കത്തിനശിച്ചിരുന്നു.ഫെബ്രുവരിയില്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 18 പേര്‍ മരിച്ച സംഭവം രാജ്യത്തെ നടുക്കി. ജൂണ്‍ നാലിന് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ പ്രഥമ ഐ പി എല്‍ കിരീട വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചു. ജൂണില്‍ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് 260 പേര്‍ മരിച്ചത് വ്യോമയാന ചരിത്രത്തിലെ കറുത്ത അധ്യായമായി. ജൂണ്‍ 12ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം കെട്ടിടത്തിന് മുകളില്‍ തകര്‍ന്നുവീണായിരുന്നു അപകടം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്.സെപ്തംബര്‍ 27ന് തമിഴ് സൂപ്പര്‍ താരം വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം പാര്‍ട്ടി കരൂരില്‍ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 38 പേര്‍ മരിച്ചതും നൊമ്പരക്കാഴ്ചയായി. നവംബറില്‍ ഡല്‍ഹി ചെങ്കോട്ടക്ക് സമീപം കാര്‍ ബോംബ് സ്‌ഫോടനമുണ്ടായതും, പിന്നാലെ നടന്ന അന്വേഷണത്തില്‍ രാജ്യമൊട്ടാകെ വലിയ ഭീകര ഗൂഢാലോചന പുറത്തുകൊണ്ടുവന്നതും സുരക്ഷാ ഏജന്‍സികളെ ജാഗരൂകരാക്കി.വര്‍ഷാവസാനം ഗോവയിലെ അര്‍പോറയിലുള്ള നൈറ്റ് ക്ലബിലുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ മരിച്ചതും കരൂരില്‍ നടന്‍ വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ചതും വലിയ ആഘാതമായി. ഡിസംബറില്‍ അസമില്‍ രാജധാനി എക്‌സ്പ്രസ്സ് ആനക്കൂട്ടത്തെ ഇടിച്ചതിനെത്തുടര്‍ന്ന് ഏഴ് ആനകള്‍ ചരിഞ്ഞത് വലിയ വന്യജീവി ദുരന്തമായി മാറി.പ്രമുഖരുടെ വിയോഗങ്ങള്‍കല, രാഷ്ട്രീയം, കായികം തുടങ്ങിയ മേഖലകളിലെ നിരവധി പ്രമുഖരെ 2025ല്‍ രാജ്യത്തിന് നഷ്ടമായി. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ വി എസ് അച്യുതാനന്ദന്‍, മുരളി മനോഹര്‍ ജോഷി, മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ എന്നിവരുടെ വിയോഗം രാജ്യത്തെ ദുഃഖത്തിലാഴ്ത്തി. അസമിലെ ജനപ്രിയ ഗായകന്‍ സുബീന്‍ ഗാര്‍ഗ്, ഇന്ത്യന്‍ സിനിമയുടെ “ഹീമാന്‍’ ധര്‍മേന്ദ്ര, ദേശാഭിമാന ചിത്രങ്ങളിലൂടെ “ഭാരത് കുമാര്‍’ എന്ന് വിളിക്കപ്പെട്ട മനോജ് കുമാര്‍ തുടങ്ങിയവരുടെ വിടവാങ്ങലും രാജ്യത്തെ ദുഃഖത്തിലാഴ്ത്തി.ആഘോഷങ്ങളും ആകുലതകളും ഒരുപോലെ ഇടകലര്‍ന്ന വര്‍ഷമാണ് കടന്നു പോകുന്നത്. പ്രകൃതി ദുരന്തങ്ങളും അപ്രതീക്ഷിത അപകടങ്ങളും സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകളും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ നല്‍കുന്നു. എങ്കിലും, ശാസ്ത്ര-സാങ്കേതിക മേഖലകളിലെ കുതിപ്പും നയതന്ത്ര രംഗത്തെ ചടുലമായ നീക്കങ്ങളും ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന സൂചന നല്‍കുന്നത് ആശാവഹമാണ്. രാജ്യം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന കാഴ്ചകളാകട്ടെ 2026ന്റെ ബാക്കിവെപ്പ്.