വാഷിംഗ്ടൺ ഡി സി| ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ അമേരിക്ക തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൈജീരിയയിലും മറ്റ് നിരവധി രാജ്യങ്ങളിലും ക്രൈസ്തവർക്ക് എതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ യു എസിന് കാഴ്ചക്കാരായി നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.നൈജീരിയയിൽ ക്രിസ്ത്യാനികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഉടൻ ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. നൈജീരിയയിലെ ക്രിസ്ത്യാനികളുടെ കൂട്ടക്കൊലയ്ക്ക് പിന്നിൽ തീവ്ര ഇസ്ലാമികവാദികളാണെന്നും അദ്ദേഹം ആരോപിച്ചു. നൈജീരിയയെ താൻ പ്രത്യേക ശ്രദ്ധ വേണ്ട രാജ്യം (Country of Particular Concern – സി പി സി) ആയി പ്രഖ്യാപിക്കുകയാണെന്നും ട്രംപ് അറിയിച്ചു.ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്താനും റിപ്പോർട്ട് നൽകാനും കോൺഗ്രസ്മാൻ റൈലി മൂറിനോടും ചെയർമാൻ ടോം കോളിനോടും ഹൗസ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയോടും ട്രംപ് ആവശ്യപ്പെട്ടു.