ന്യൂഡല്‍ഹി | ബിഹാറില്‍ എന്‍ ഡി എ സീറ്റ് ധാരണ പ്രകാരം ബി ജെ പിയും ജെ ഡി യുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ എല്‍ ജെ പിക്ക് 29 സീറ്റ് നല്‍കി. ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാര്‍ട്ടിയും ആറു സീറ്റുകളില്‍ വീതം മത്സരിക്കും.243 അംഗ നിയമസഭയാണ് ബിഹാറിലേത്. ചിരാഗ് പാസ്വാന്റെ എല്‍ ജെ പി 40 മുതല്‍ 50 സീറ്റുകള്‍ വരെയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 29 സീറ്റിന് അപ്പുറം നല്‍കാനാവില്ലെന്ന നിലപാടില്‍ ബി ജെ പി ഉറച്ചുനിന്നു. 15 സീറ്റുകള്‍ ആവശ്യപ്പെട്ട ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചക്ക് ആറു സീറ്റുകള്‍കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.ബിഹാറില്‍ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ ധര്‍മേന്ദ്ര പ്രധാനെയാണ് ബി ജെ പി നിയോഗിച്ചത്. ഘടക കക്ഷികളെ നിലക്കു നിര്‍ത്തുന്നതില്‍ വിദഗ്ധനാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ബി ജെ പി നിയോഗിച്ചത് ധര്‍മേന്ദ്ര പ്രധാനെ ആയിരുന്നു. കടുത്ത സര്‍ക്കാര്‍ വിരുദ്ധ തരംഗമുണ്ടായിട്ടും ഹരിയാനയില്‍ ബി ജെ പിക്ക് തുടര്‍ഭരണം കിട്ടിയതിനുപിന്നില്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങളായിരുന്നു.മതിയായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തനിച്ച് മല്‍സരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച് എ എം, ആര്‍ എല്‍ എം എന്നീ പാര്‍ട്ടികള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 15 സീറ്റുകള്‍ വേണം എന്നാണ് മാഞ്ചി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്റെ നീക്കങ്ങള്‍ക്കുമുന്നില്‍ ഘടക കക്ഷികളെല്ലാം നിലപാട് മയപ്പെടുത്തുകയായിരുന്നു.