വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു

Wait 5 sec.

വാല്‍പ്പാറ| തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. അസ്ല (52), ഹേമശ്രീ (രണ്ടര) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഇവരുടെ വീടിനു നേരെയുണ്ടായ കാട്ടാന ആക്രമണത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം.രണ്ട് കാട്ടാനകള്‍ വീടിന്റെ ജനല്‍ തകര്‍ക്കുന്നതറിഞ്ഞ് കുട്ടിയുമായി രക്ഷപെടാന്‍ പുറത്തിറങ്ങിയതായിരുന്നു അസ്ല. ഈ സമയം വീടിന്റെ മുന്‍ഭാഗത്ത് നില്‍ക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരുക്കേറ്റ മുത്തശ്ശിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.