വയോധികനെ പുഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി വയനാട്ടില്‍ പിടിയില്‍

Wait 5 sec.

മലപ്പുറം | കൂറ്റമ്പാറയില്‍ വയോധികനെ പുഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവില്‍പോയ ആളെ വയനാട്ടില്‍ നിന്നു പിടികൂടി. കൂറ്റമ്പാറ നരിപൊയില്‍ സ്വദേശി കൊടിയാട്ട് വിഷ്ണു (30) വിനെയാണ് പൂക്കോട്ടുംപാടം പോലീസ് സുല്‍ത്താന്‍ ബത്തേരി കല്ലുമുക്കിലെ ബന്ധു വീട്ടില്‍ നിന്നു പിടികൂടിയത്.കഴിഞ്ഞ ബുധനാഴ്ചയാണ് പുഴയില്‍ വലയിട്ട് മീന്‍ പിടിക്കുകയായിരുന്ന ചെറായി സ്വദേശി പുലിക്കുന്നുമ്മല്‍ കുഞ്ഞാലി (70)യെ അഞ്ചുപേരെത്തി പുഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്. വല പിടിച്ചെടുക്കാന്‍ ശ്രമിച്ച പ്രതികള്‍ ഇതു തടഞ്ഞ കുഞ്ഞാലിയെ പുഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ കുതറി മാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കൂറ്റമ്പാറ കല്ലായി അബ്ദു സല്‍മാനെ (36) സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റൊരു പ്രതിയായ വിഷ്ണു വയനാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചത്. നിലമ്പൂര്‍ ഡിവൈ എസ് പിയുടെ നിര്‍ദേശ പ്രകാരം സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങള്‍ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. വിഷ്ണുവിന്റെ പേരില്‍ നാലു കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. എ എസ് ഐ അബ്ദുല്‍ സലീം, സി പി ഒമാരായ സുജീഷ്, സാബിറലി, സജേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.