ബിഹാർ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ

Wait 5 sec.

ന്യൂഡൽഹി | ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. രണ്ടാം ഘട്ടത്തിൻ്റെയും അവസാന ഘട്ടത്തിൻ്റെയും പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. 122 നിയമസഭാ മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 11നാണ് പോളിംഗ്. 20 ജില്ലകളിലെ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും.തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം 1,165 പുരുഷന്മാരും 136 സ്ത്രീകളും ഒരു ഭിന്നലിംഗക്കാരനും ഉൾപ്പെടെ ആകെ 1,302 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 1.95 കോടി പുരുഷന്മാരും 1.74 കോടി സ്ത്രീകളും ഉൾപ്പെടെ 3.7 കോടിയിലധികം വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ട്.നവംബർ 6-ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 64.6 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം 5 മണി വരെയുള്ള കണക്കനുസരിച്ച് ബെഗുസാരായിയിൽ 67.32 ശതമാനം രേഖപ്പെടുത്തിയതാണ് ഒന്നാം ഘട്ടത്തിലെ ഉയർന്ന പോളിംഗ്. ഷെയ്ഖ്പുരയിൽ 52.36 ശതമാനം രേഖപ്പെടുത്തിയതാണ് കുറഞ്ഞ പോളിംഗ്.ബി ജെ പി.യും ജെ ഡി യു.വും നയിക്കുന്ന ഭരണപക്ഷ സഖ്യമായ എൻ ഡി എ.യും, ആർ ജെ ഡി.യും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യവും (മഹാഗഡ്ബന്ധൻ) തമ്മിലാണ് പ്രധാന മത്സരം.