17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: പൊതുതെരഞ്ഞെടുപ്പിന്റെ നേർക്കാഴ്ചകളുമായി ‘ഇലക്ഷൻ ഡയറീസ് 2024’

Wait 5 sec.

2024ലെ ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന ആറ് ഡോക്യുമെന്ററികൾ 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കും. ‘ഇലക്ഷൻ ഡയറീസ് 2024’ എന്ന ഈ വിഭാഗം ക്യുറേറ്റ് ചെയ്തിരിക്കുന്നത് ജർമ്മനിയിലെ ഗോട്ടിൻജൻ യൂണിവേഴ്സിറ്റിയിൽ സ്റ്റേറ്റ് ആന്റ് ഡെമോക്രസി ഗവേഷണവിഭാഗം തലവയായ ശ്രീരൂപ റോയ്, ഡോക്യുമെന്ററി സംവിധായകൻ ലളിത് വചാനി എന്നിവർ ചേർന്നാണ്.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായിരിക്കും ഈ വിഭാഗം. ജർമ്മനിയിലെ ഗോട്ടിൻജൻ യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ മോഡേൺ ഇന്ത്യൻ സ്റ്റഡീസ് (സെമിസ്) ആണ് ഈ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.മുൻധനമന്ത്രിയും പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥിയുമായിരുന്ന ഡോ.ടി.എം. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ സസൂക്ഷ്മം പിന്തുടരുന്ന ഡോക്യുമെന്ററിയാണ് അഞ്ജലി മൊണ്ടേറിയോ, കെ.പി ജയശങ്കർ എന്നിവർ സംവിധാനം ചെയ്ത ‘സ്റ്റേറ്റ് ഓഫ് ഹോപ്പ്’.തൊഴിൽ, ജൈവകൃഷി, സ്ത്രീസംരംഭങ്ങൾ എന്നിവയിലൂന്നിയ പ്രകടനപത്രികയുടെ ദൃശ്യപരമായ വിശകലനം കൂടിയാണ് ഈ ചിത്രം. തമിഴ്നാടിന്റെ രാഷ്ട്രീയരംഗത്ത് ഹിന്ദു ദേശീയവാദം പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ തമിഴകത്തിന്റെ സാംസ്‌കാരിക ബിംബങ്ങളും പ്രതീകങ്ങളും എങ്ങനെ പിടിച്ചെടുക്കപ്പെടുന്നുവെന്ന് വ്യക്തമാക്കുകയാണ് ഗ്രീഷ്മ കുത്താർ, മഞ്ജുപ്രിയ കെ എന്നിവർ ഒരുക്കിയ ‘അവർ സിംബൽ ഈസ്’ എന്ന ഡോക്യുമെന്ററി.ഷില്ളോങിലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മണ്ണിന്റെ മക്കളും പുറത്തുനിന്നുള്ളവരും എന്ന വേർതിരിവിലുള്ള വംശകേന്ദ്രിത രാഷ്ട്രീയത്തെ വിശകലനം ചെയ്യുകയാണ് അമിത് മഹന്തിയുടെ ‘ഇൻസൈഡ് ഔട്ട്’. ഹൈദരാബാദിലെ മുസ്ലിം സ്വത്വവാദത്തിന്റെ അതിജീവനം ഓൾ ഇന്ത്യൻ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമീൻ നേതാവ് അസാദുദ്ദീൻ ഒവൈസിയുടെ വർധിച്ചുവരുന്ന സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുകയാണ് ‘ക്രെസന്റ് ഇൻ ദ സാഫ്രോൺ സ്‌കൈ’. അലിഷാൻ ജാഫ്രി, ഓമർ ഫാറുഖ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ലെസ്ബിയൻ, ഗേ, ട്രാൻസ്ജെൻഡർ പ്രതിനിധാനങ്ങളുടെ സാധ്യതകൾ അന്വേഷിക്കുകയാണ് അവിജിത് മുകുൾ കിഷോറിന്റെ ‘എ മൈനസ്‌ക്യൂൾ മൈനോറിറ്റി’.  പാർലമെന്റിൽനിന്ന് പുറത്താക്കപ്പെട്ട ടി.എം.സി എം.പി മഹുവ മൊയ്ത്രയുടെ രാഷ്ട്രീയ അതിജീവനത്തിന്റെ നാൾവഴികളാണ് ലളിത് വചാനി ‘ദ ബാറ്റിൽ റോയൽ’ എന്ന ചിത്രത്തിലൂടെ സൂക്ഷ്മമായി വരച്ചുകാട്ടുന്നത്.