ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

Wait 5 sec.

ഇടുക്കി| ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പെരുവന്താനം പഞ്ചായത്തില്‍പെട്ട മതമ്പയിലാണ് ആക്രമണമുണ്ടായത്. റബര്‍തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളാണ് പുരുഷോത്തമന്‍. സംഭവസമയത്ത് പുരുഷോത്തമന്റെ മകനും കൂടെയുണ്ടായിരുന്നു. രണ്ട് പേരും കൂടെ ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു.ആദ്യം മകന്റെ നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മകന്‍ ഓടിരക്ഷപ്പെട്ടു. അതിനിടെ ആനക്കൂട്ടം പുരുഷോത്തമന്റെ നേരെ തിരിയുകയായിരുന്നു. ആന പുരുഷോത്തമനെ തട്ടി താഴെയിടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ മുണ്ടക്കയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുരുഷോത്തമന്റെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കഴിഞ്ഞ കുറച്ചു നാളുകളായി കാട്ടാനക്കൂട്ടം ഇവിടെ എത്താറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.