ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചിട്ടില്ല; അന്വേഷണ റിപ്പോര്‍ട്ട്

Wait 5 sec.

തിരുവനന്തപുരം|സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ല. എന്നാല്‍ ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവിന്ദചാമി ജയില്‍ ചാടിയത് ആരുടെയും സഹായമില്ലാതെയാണ്. ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാന്‍ പോലും ഈ കൈ കൊണ്ട് കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.സെല്ലില്‍ തുണി എങ്ങനെ എത്തി എന്നതിലാണ് പിന്നെയും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. സെല്ലില്‍ എലി കടക്കുന്നത് തടയാന്‍ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയില്‍ അധികൃതര്‍ നല്‍കിയിരുന്നില്ല. റിമാന്‍ഡ് തടവുകാര്‍ തുണി അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത്. ആദ്യത്തെ ചെറുമതില്‍ ചാടിക്കടക്കാന്‍ രണ്ട് വീപ്പകള്‍ ഉപയോഗിച്ചു. ഒരു വീപ്പ നേരത്തെ മതിലിന് സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാന്‍ മറ്റൊരെണ്ണം കൂടെ ജയില്‍ വളപ്പില്‍ നിന്ന് ശേഖരിച്ചു. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് ഇന്നലെ രാത്രി ജയില്‍ ഡിജിപിക്ക് കൈമാറി. ജയില്‍ അഴികള്‍ മുറിച്ചതില്‍ വിശദമായ ശാസ്ത്രീയ അന്വേഷണം വേണം. എത്ര ദിവസം കൊണ്ട്, ഏത് ആയുധം ഉപയോഗിച്ച് എന്നത് ശാസത്രീയമായി കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.