ഗസ്സ സിറ്റി | അന്താരാഷ്ട്ര സമ്മർദങ്ങളെ തുടർന്ന് ഭാഗികമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഗസ്സയിൽ വംശഹത്യ തുടർന്ന് ഇസ്റാഈൽ. പട്ടിണി മരണത്തോടൊപ്പം കൊലപതാകവും തുടരുകയാണ്. ഇന്ന് പുലർച്ചെ മാത്രം 83 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപോര്‍ട്ട് ചെയ്തു. സഹായ വിതരണം എങ്ങുമെത്തുന്നില്ല. പട്ടിണി മൂർധന്യത്തിലെത്തിയതോടെ വിശന്ന് മരിക്കുന്നവരുടെ എണ്ണമേറി.ഫലസ്തീൻകാർ പട്ടിണിയുടെ ഏറ്റവും ദാരുണമായ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണെന്നാണ് ആഗോള ഭക്ഷ്യഭദ്രത മേൽനോട്ട സമിതിയുടെ മുന്നറിയിപ്പ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ അഞ്ചിലൊന്നും ഗുരുതരമായ പോഷകാഹാരക്കുറവുള്ളവരാണെന്നും യു എൻ അനുബന്ധ പട്ടിണി നിർണയ സംഘടനയായ ഐ പി സി റിപോർട്ട് പറയുന്നു.ഇന്ന് മധ്യഗസ്സയിലെ നുസെയ്റത്ത് അഭയാർഥി ക്യാംപിലടക്കം ഇസ്റാഈൽ ആകമണമുണ്ടായി. സഹായം എത്തിക്കുന്നതിനായാണ് കഴിഞ്ഞ ദിവസം ഭാഗിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാൽ നേരം പുലര്‍ന്നത് മുതല്‍ ഭക്ഷണത്തിനായി പുറത്തിറങ്ങിയവരെയും വെടിവെച്ചുകൊന്നു.ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60,000 കടന്നു. ഇസ്റാഈൽ വംശഹത്യ തുടങ്ങി 662 ദിവസം പിന്നിട്ടപ്പോഴാണ് മരണസംഖ്യ കുതുച്ചുയരുന്നത്. 36 പേരിൽ ഒരാളെന്ന നിരക്കിലാണ് മരണമെന്ന് അൽ ജസീറ റിപോർട്ട് ചെയ്തു.