കോഴിക്കോട്: ട്രോളിങ് നിരോധനം അവസാനിച്ച ശേഷം ഇന്ന് (ജൂലൈ 31) അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയിലെ എല്ലാ മത്സ്യബന്ധന യാനങ്ങളും (മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ ഉള്‍പ്പെടെ) നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് പാലിച്ച് മാത്രമേ കടലില്‍ പോകാവൂവെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കൈവശം വെക്കുകയും അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ പരിശോധനക്ക് നല്‍കുകയും വേണം. മത്സ്യമേഖലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ നിര്‍ബന്ധമായും അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. എല്ലാ ബോട്ടുകളിലും ട്രാന്‍സ്പോണ്ടര്‍ ഘടിപ്പിക്കുകയും പുതുക്കിയ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ്/പകര്‍പ്പ്, രജിസ്ട്രേഷന്‍, ഫസ്റ്റ് എയ്ഡ് ബോക്സ്, അഗ്നിരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍, ആവശ്യമായ കുടിവെള്ളം എന്നിവ കരുതുകയും വേണം. കളര്‍ കോഡിങ്ങും കേരള സമുദ്ര മത്സ്യബന്ധനയാന നിയന്ത്രണ നിയമവും പാലിക്കണം. നിയമാനുസൃത വലുപ്പത്തില്‍ കുറഞ്ഞ മത്സ്യങ്ങള്‍ പിടിക്കരുത്. ഇക്കാര്യങ്ങള്‍ ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമന നടപടിയെടുക്കുമെന്നും ഫിഷറീസ് അധികൃതര്‍ അറിയിച്ചു. കടലിലെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ബേപ്പൂര്‍ ഫീഷറീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍: 9496007052, 0495 2414074.