വി എസിനെ ഏതെങ്കിലും തരത്തില്‍ വര്‍ഗീയവാദിയാണെന്നു ചിത്രീകരിക്കുന്ന ഇടപെടലുകളെ ശക്തമായി എതിര്‍ക്കും; എന്‍ പി ആഷ്‌ലി

Wait 5 sec.

കേരളത്തിന്റെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലെ ഏറ്റവും ജനകീയനായ നേതാവ് എന്നുറപ്പിച്ചു പറയാവുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍. അദ്ദേഹത്തിനെ ഏതെങ്കിലും തരത്തില്‍ വര്‍ഗീയവാദിയാണെന്നു ചിത്രീകരിക്കുന്ന ഇടപെടലുകളെ ശക്തമായി എതിര്‍ക്കുമെന്ന് ഓര്‍മ്മപ്പെടുത്തി എന്‍ പി ആഷ്‌ലിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.1967 മുതല്‍ 1975 വരെയുള്ള കേരളത്തിനെ പഠിക്കാന്‍ അവസരം ലഭിച്ച ഒരാള്‍ എന്ന നിലയില്‍ ആ എട്ടു വര്‍ഷത്തെ നിയമസഭാ രേഖകള്‍ വായിച്ച പശ്ചാത്തലത്തിലാണ് ഫേയ്സ്ബുക്ക് പോസ്റ്റുമായി ആഷ്ലി രംഗത്തെത്തിയത്.പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…1967 മുതൽ 1975 വരെയുള്ള കേരളത്തിനെ പഠിക്കാൻ ശ്രമിച്ച ഒരാൾ എന്ന നിലയിൽ ആ എട്ടു വർഷത്തെ നിയമസഭാ രേഖകൾ വായിക്കാൻ സന്ദർഭം ഉണ്ടായതു കൊണ്ട് ഒരു കാര്യം പറയേണ്ടതുണ്ട് എന്ന് തോന്നുന്നു.മാപ്പിള ഗറില്ലകളെ ഉപയോഗിച്ച് സംസ്ഥാനഭരണം പിടിച്ചെടുത്തു കമ്മ്യൂണിസ്റ്റ് സംസ്ഥാനം ഉണ്ടാക്കാൻ വേണ്ടിയാണ് ഇ എം എസ് നമ്പൂതിരിപ്പാട് മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻകൈ എടുക്കുന്നതെന്നു കെ കരുണാകരൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ്സിന്റെ മലപ്പുറം ജില്ലാ വിരുദ്ധ പ്രസ്താവനകൾ ജനസംഘത്തിന്റെ വാദം പോലെയാണെന്ന് പറഞ്ഞു ആ ചർച്ചകളിൽ കോൺഗ്രസ് വാദങ്ങളെ എതിർത്ത നേതാവ് വി എസ് അച്യുതാനന്ദനാണ്. മുസ്ലിം ലീഗ് അന്ന് സി പി എം നേതൃത്വം കൊടുക്കുന്ന സപ്തകക്ഷിമന്ത്രിസഭയിലെ അംഗമാണ്. കൊണ്ഗ്രെസ്സ് പ്രതിപക്ഷത്തും. (അറുപതുകളാണ്. ഗൾഫ് തുടങ്ങുന്നതേയുള്ളൂ. കേരള മുസ്ലിംകളുടെ സാമ്പത്തിക സ്ഥിതി തീർത്തും മോശമാണ്. അന്നത്തെ നിലപാടാണ് ഇപ്പറയുന്നത്!).ഇതു കൂടാതെ രണ്ടു കാരണങ്ങൾ കൊണ്ട് കൂടി വി എസ് അച്യുതാനന്ദൻ ഏതെങ്കിലും തരത്തിൽ വർഗീയവാദിയാണെന്നു പറയുന്നതിനെ ഞാൻ എതിർക്കും.കേരളത്തിലെ വർഗീയതയുള്ള പ്രസ്താവനകൾ അഴിമതിക്കാരായ രാഷ്ട്രീയക്കാരും സമുദായ നേതാക്കന്മാരും വാർത്താചക്രം ഉണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ നടത്തുന്ന ഒരേർപ്പാടാണ്. സാമ്പത്തിക-അധികാര താല്പര്യങ്ങളെ മറച്ചു പിടിക്കാൻ അവർക്കു ഇത്തരം വൈകാരികത വളരെ ഉപകാരപ്രദമാണ്. കേരളത്തിന്റെ കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ ഏറ്റവും അഴിമതിയില്ലാത്ത, ജനകീയനായ നേതാവ് എന്നുറപ്പിച്ചു പറയാവുന്ന നേതാവാണ് വി എസ് അച്യുതാനന്ദൻ. സൂര്യനെല്ലിയിലും കോഴിക്കോടും അടക്കമുള്ള ക്രൂരമായ പെൺവാണിഭങ്ങൾ പാർട്ടികൾക്കും വിവിധ ഓഫിസുകൾക്കും അടിയിൽ പടർന്നു കിടക്കുന്ന ആണ്കോയ്മയുടെയും സാമ്പത്തിക തട്ടിപ്പുകളുടെയും പാരിസ്ഥിതിക ചൂഷണത്തിന്റെയും അധോലോകങ്ങളിൽ ആണ് നിർമ്മിക്കപ്പെടുന്നത്. അവയ്‌ക്കെതിരെ ഏറ്റവും നിശിതവും നിര്ണായകവുമായ നിലപാടെടുക്കുന്ന ആൾക്കു ഇത്തരം തട്ടിപ്പു നടത്തേണ്ട കാര്യമില്ല.മറ്റൊരു കാരണം: കേരളത്തിന്റെ സാമാന്യബോധത്തിൽ കാര്യങ്ങൾ വന്നടിഞ്ഞു കിടക്കുന്നത് വാർത്താശകലങ്ങളും പോസ്റ്ററുകളും മീമുകളും ട്രോളുകളും ചേർന്ന് പൊലിപ്പിക്കുന്ന സമകാലിക വൈകാരികതയിൽ നിന്നാണ്. സന്ദർഭവും സ്വാരസ്യവുമറിയാതെ ഏതെങ്കിലും റിപ്പോർട്ടിൽ നിന്ന് അവിടെ നിന്നോ ഇവിടെ നിന്നോ ചില വാക്യങ്ങൾ എടുത്തു ഒരാളെ വർഗീയവാദിയാക്കാം. അതിനെ വൈറൽ ആക്കാൻ ശേഷിയുള്ള, അതിലൂടെ സ്വന്തം താല്പര്യങ്ങളെ സൂക്ഷിക്കാൻ കഴിയുന്ന ആവാസ വ്യവസ്ഥ എല്ലാ വിഭാഗക്കാർക്കും ഉണ്ട്.കേരളത്തിലെ എല്ലാ മുസ്ലിം സാമുദായിക-രാഷ്ട്രീയ പാർട്ടികളും എന്നും തള്ളിക്കളഞ്ഞിട്ടുള്ള സംഘടനയാണ് എൻ ഡി എഫ് എന്ന മുസ്ലിം വലതുപക്ഷ-ഭീകര സംഘടന. അവർക്കെതിരെ തന്റെ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണ് വി എസിന്റെ മുസ്ലിം വിരുദ്ധതതക്ക് തെളിവായി അവതരിപ്പിക്കപ്പെടുന്നതെന്നും അത് തീർത്തും അനീതിയാണെന്നും എം സി എ നാസർ എന്ന പത്രപ്രവർത്തകൻ തന്നെ പറഞ്ഞതിൽ നിന്ന് ലേബലിംഗ് രീതിക്കുള്ള പരിമിതി വ്യക്തവുമാണ്. നിശ്ചേതനമായ ഓര്മ ശക്തിയും വിശദമായോ ആഴത്തിലോ എന്തെങ്കിലും മനസ്സിലാക്കാനോ ഉള്ള ക്ഷമയോ ശ്രദ്ധയോ ഇല്ലാത്ത അലസതയും ചേർന്ന ഒരു പൊതുമണ്ഡലത്തിന്റെ ശീലങ്ങളെ അവിശ്വസിക്കുക തന്നെ വേണമല്ലോ.കേരള നവോത്ഥാനത്തിലെ ഏറ്റവും ഗംഭീരമായ അധ്യായമായ ഈഴവ മുന്നേറ്റത്തിന്റെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ഊർജവും പൈതൃകവും ധാർമികതയും സ്വാംശീകരിച്ചതു കൊണ്ടാവാം കേരളത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയക്കാരനായി നിൽക്കാൻ വി എസിന് സാധിച്ചത് എന്ന് തോന്നുന്നു.പരിസ്ഥിതി സമരങ്ങളുടെ ഒപ്പം നിൽക്കുക മാത്രമല്ല, 21 ആം നൂറ്റാണ്ടിന്റെ കേരളരാഷ്ട്രീയത്തെ അടയാളപ്പെടുത്തിയ പെമ്പിളൈ ഒരുമൈ അടക്കമുള്ള സ്ത്രീ മുന്നേറ്റങ്ങളിൽ വി എസ് വലിയ സാന്നിധ്യമോ പിന്തുണയോ പ്രചോദനമോ ആയിരുന്നു.പുതിയ ഒരു പാട് മാറ്റങ്ങൾക്കു പല നിലയിൽ വി എസിന്റെ നയങ്ങൾ കാരണമായിട്ടുണ്ട്. “ഹരിത” എന്ന സംഘടനയുടെ യുവപെൺനേതൃത്വം ആൺകോയ്മയെ ചോദ്യം ചെയ്തു കൊണ്ട് മുന്നോട്ടു സമയത്ത് അങ്ങിനെ സ്ത്രീ രാഷ്ട്രീയത്തിനൊരു സാധ്യത തന്നെ ഉണ്ടാവാൻ കാരണമായിത്തീർന്നത് വി എസ് അച്യുതാനന്ദൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ സ്ത്രീ സംവരണം നടത്തിയതാണെന്നു ഹരിതയുടെ നേതാക്കളിൽ ഒരാളായ നജ്മ തബ്ഷീറ പറഞ്ഞത് ആ സമയത്തെ ഒരു ലേഖനത്തിൽ ഞാൻ എഴുതിയിരുന്നു.ഇതൊക്കെ മാറ്റിവെച്ചു ചർച്ചകളെ പഴയ ഏതോ കപടവിഷയങ്ങളിൽ ചുറ്റി നടത്തേണ്ടത് എല്ലാ പക്ഷത്തുമുള്ള മതരാഷ്ട്രവാദികളുടെയും വർഗീയവാദികളുടെയും അവരൊക്കെ പിന്തുണക്കുന്ന ആൺ-മുതലാളി താല്പര്യങ്ങളുടെയും മാത്രം ആവശ്യമാണ്.The post വി എസിനെ ഏതെങ്കിലും തരത്തില്‍ വര്‍ഗീയവാദിയാണെന്നു ചിത്രീകരിക്കുന്ന ഇടപെടലുകളെ ശക്തമായി എതിര്‍ക്കും; എന്‍ പി ആഷ്‌ലി appeared first on Kairali News | Kairali News Live.