എന്‍ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Wait 5 sec.

തിരുവനന്തപുരം | സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിലാണ് അന്വേഷണം.അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്റിംഗ് ഓഫീസര്‍. കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവില്‍ പറയുന്നു. മെമ്മോയിലെ കുറ്റങ്ങള്‍ എല്ലാം നിഷേധിച്ച പ്രശാന്ത് ഇതിന് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.അതേസമയം, സര്‍ക്കാര്‍ നടപടിയില്‍ നിരവധി പാകപ്പിഴകളുണ്ടെന്നാണ് പ്രശാന്തിന്റെ പക്ഷം. സസ്‌പെന്‍ഡ് ചെയ്ത് ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടമെന്നും എന്നാല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് സസ്‌പെന്‍ഡ് ചെയ്ത് ഒമ്പതു മാസങ്ങള്‍ക്ക് ശേഷമാണെന്നും പ്രശാന്ത് കരുതുന്നു. ഇതിനിടയില്‍ മൂന്ന് തവണ സസ്‌പെന്‍ഷന് നീട്ടി. പ്രശാന്ത് ആരോപണങ്ങള്‍ ഉന്നയിച്ചത് ചീഫ് സെക്രട്ടറി ജയതിലകിനെതിരെയാണെന്നും അന്വേഷണം നടത്തുന്നത് ചീഫ് സെക്രട്ടറിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നവരാണെന്നതും പാകപ്പിഴവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.