കൊച്ചി | ശബരിമല പഞ്ചലോഹ വിഗ്രഹം കേസ് നിസാരമായി കാണാനാകില്ലെന്നും വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയ ഫയലുകൾ ഹാജരാക്കണമെന്നും ഹൈക്കോടതി. ദേവസ്വം ബോർഡ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്.പണപ്പിരിവിനെതിരെ ദേവസ്വം ബോർഡ് പോലീസിൽ പരാതി നൽകിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ചീഫ് പൊലീസ് ഓഫീസർക്ക് കോടതി നിർദേശം നൽകി. പണപ്പിരിവ്, അക്കൗണ്ടിലേക്ക് വന്ന തുക, പിൻവലിച്ച തുക എന്നിവ സംബന്ധിച്ച് അന്വേഷിക്കണം.പണപ്പിരിവ് നടത്തിയ തമിഴ്നാട് സ്വദേശി കോടതിയിൽ ഹാജരാകണമെന്ന് ദേവസ്വം ബഞ്ച് ആവശ്യപ്പെട്ടു. പുതിയ നോട്ടീസ് അയക്കാൻ റജിസ്ട്രിക്ക് നിർദേശം നൽകി. കേസെടുത്തുവെന്ന് പൊലീസ് ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്ന് അവകാശപ്പെട്ട് സ്വകാര്യ വ്യക്തി പണം സമാഹരിക്കുന്നുവെന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.