അബുദാബി | മലയാളി സംരംഭകൻ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച്/ ലുലു മണി അർജൻ്റീന ഫുട്ബോൾ അസ്സോസിയേഷൻ്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയാകും. ദുബൈ പുൾമാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ അർജൻ്റീന ഫുട്ബോൾ അസ്സോസിയേഷൻ കൊമേർഷ്യൽ ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ ലുലു മണി അസ്സി. വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷാനിൽ എന്നിവർ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇത് പ്രകാരം യു എ ഇ, ഖത്വർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, ഹോങ്ങ് കോങ്ങ്, ഫിലിപ്പൈൻസ്, ഇന്ത്യ തുടങ്ങി പത്ത് രാജ്യങ്ങളിലെ അർജൻ്റീന ദേശീയ ഫുട്ബോൾ ടീമിൻ്റെ മത്സരങ്ങൾ ഉൾപ്പെടെയുള്ള അസ്സോസിയേഷൻ്റെ പ്രവർത്തനങ്ങളിൽ ലുലു എക്സ്ചേഞ്ച്, ലുലു മണി മാർക്കറ്റിംഗ് പങ്കാളിയായിരിക്കും. 2026ലെ യു എസ്- കാനഡ- മെക്സിക്കോ ലോകകപ്പ് ഫുട്ബോൾ കഴിയുന്നതു വരെ ഈ കരാറിന് പ്രാബല്യമുണ്ടാകും.അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, ലുലു ഫിനാൻഷ്യൽ ഹോൾഡിസ് മാനേജിങ്ങ് ഡയറക്ടർ അദീബ് അഹമ്മദ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഇന്ത്യയിൽ ലുലു ഫോറെക്സും ലുലു ഫിൻസെർവുമാണ് എ എഫ് എയെ പ്രതിനിധീകരിക്കുക. മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയാണ് അസ്സോസിയേഷന്റെ പങ്കാളി. അടുത്ത 12 മാസത്തിനുള്ളിൽ ലുലു ഫിൻ ഗ്രൂപ്പിന്റെ ഉപയോക്താക്കൾക്ക് ഡിജിറ്റലായും 380ലേറെ കസ്റ്റമർ എൻഗേജ്‌മെൻ്റ് സെൻ്ററുകൾ വഴിയും അർജന്റീന ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിക്കും.മത്സര ടിക്കറ്റുകൾ, ഔദ്യോഗിക എ എഫ് എ ഉത്പന്നങ്ങൾ, കളിക്കാരെ നേരിട്ട് കാണാനുള്ള അവസരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.ലുലു എക്സ്ചേഞ്ചുമായി സഹകരിച്ച് ഇന്ത്യയിൽ അർജന്‍റീന ടീമിന്‍റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തുവരികയാണെന്ന് ലുലു ഹോൾഡിങ്സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദ് പറഞ്ഞു. ലുലു ഫോറക്സ്, ലുലു ഫിൻസെർവ് എന്നീ രണ്ട് ബ്രാന്‍റുകളാണ് കേരളത്തിലുള്ളത്. ഈ ബ്രാന്‍റുകളുമായി അർജന്‍റീന ടീമിനെ ഏത് രീതിയിൽ സഹകരിപ്പിക്കാമെന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണ്. നിലവിൽ 10 രാജ്യങ്ങളിലായി ലുലു എക്സ്ചേഞ്ചിന് 347 ബ്രാഞ്ചുകളുണ്ട്. ധാരണ പ്രകാരം ഈ വർഷം പകുതിയോടെ പ്രമോഷനുകൾ ആരംഭിക്കും.ലോകത്തെങ്ങുമുള്ള അർജന്റീന ഫുട്ബോൾ ടീമിന്റെ വളർച്ചയിൽ ഈ പുതിയ പങ്കാളിത്തം നിർണായകമാണെന്ന് എ എഫ് എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ ലുലു ഫിൻ പറഞ്ഞു. മധ്യപൂർവദേശത്തും ഇന്ത്യയിലും അർജന്റീന ദേശീയ ടീമിന് ലഭിച്ച ശക്തമായ പിന്തുണ അഭിമാനകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.