ദുബൈ|വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ഒമാൻ ആരംഭിച്ച ‘ഗോൾഡൻ റെസിഡൻസി’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ യു എ ഇ ആസ്ഥാനമായുള്ള മലയാളി വ്യവസായി മുഹമ്മദലി തയ്യിലിന് ഗോൾഡൻ വിസ ലഭിച്ചു. പഴം-പച്ചക്കറി മൊത്തവ്യാപാര രംഗത്തെ പ്രമുഖ ഗ്രൂപ്പായ എ എ കെ ഇൻ്റർനാഷണൽ ഗ്രൂപ്പിൻ്റെ സി ഇ ഒ മലപ്പുറം ജില്ലയിലെ തിരൂർ അല്ലൂർ സ്വദേശിയായ മുഹമ്മദലി. ഒമാൻ വിഷൻ 2040-ൻ്റെ ഭാഗമായി നിക്ഷേപകരെയും വിദഗ്ദ്ധരായ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് ഗോൾഡൻ വീസ പദ്ധതിക്ക് കഴിഞ്ഞ മാസം തുടക്കം കുറിച്ചത്.ദീർഘകാല നിക്ഷേപം, സ്വകാര്യ മേഖലയുടെ വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, അറിവിൻ്റെ കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.യു എ ഇയിലെ അൽ അവീർ കേന്ദ്രമായി പ്രവർത്തിക്കുന്ന എ എ കെ ഗ്രൂപ്പിന് ഒമാനിലെ സിലാൽ മാർക്കറ്റ് അടക്കമുള്ള വിവിധ മേഖലകളിൽ വലിയ നിക്ഷേപങ്ങളുണ്ട്. ഇൻവെസ്റ്റർ വിഭാഗത്തിലാണ് മുഹമ്മദലി തയ്യലിന് ഗോൾഡൻ വിസ അനുവദിച്ചത്. ഒമാൻ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഓഫീസർ സാലം അൽ സവായിയിൽ നിന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഗോൾഡൻ വിസ കാർഡ് ഏറ്റുവാങ്ങി. ഈ അംഗീകാരത്തിന് ഒമാൻ ഭരണാധികാരികളോടും ഉദ്യോഗസ്ഥരോടും അദ്ദേഹം നന്ദി അറിയിച്ചു. 2021-ൽ യു എ ഇ ഗോൾഡൻ വിസയും ലഭിച്ചിരുന്നു.സാമൂഹ്യ സാംസ്‌കാരിക മേഖലയിലും സജീവ സാന്നിധ്യം വഹിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം.