റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ പുതിയ കള്ളപ്പണം വെളുപ്പിക്കൽ കേസ്

Wait 5 sec.

ന്യൂഡൽഹി | റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ പുതിയ കള്ളപ്പണം വെളുപ്പിക്കൽ കേസ്. 2,929 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് അനിൽ അംബാനിക്കും റിലയൻസ് കമ്യൂണിക്കേഷൻസിനും മറ്റ് ചിലർക്കുമെതിരെ പുതിയ കേസ് ഫയൽ ചെയ്തത്.സിബിഐ കഴിഞ്ഞ മാസം ഫയൽ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്റെ (എഫ്‌ഐആർ) അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്ബിഐ) 2,929 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് ആരോപിച്ച് സിബിഐ അനിൽ അംബാനിക്കും റിലയൻസ് കമ്യൂണിക്കേഷൻസിനുമെതിരെ കേസെടുത്തിരുന്നു.മുംബൈയിൽ ആറ് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ബാങ്ക് ഫണ്ടുകൾ എങ്ങനെ ദുരുപയോഗം ചെയ്തു, വായ്പകൾ വകമാറ്റി ചെലവഴിച്ചോ തുടങ്ങിയ തെളിവുകൾ ശേഖരിക്കാനാണ് സിബിഐ ലക്ഷ്യമിട്ടത്. ജൂൺ 13-ന് എസ്ബിഐ റിലയൻസ് കമ്യൂണിക്കേഷൻസിനെയും അനിൽ അംബാനിയെയും ‘തട്ടിപ്പുകാരായി’ പ്രഖ്യാപിക്കുകയും ജൂൺ 24-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (ആർബിഐ) റിപ്പോർട്ട് അയയ്ക്കുകയും ചെയ്തിരുന്നു.റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്ക് യെസ് ബാങ്ക് 2017 നും 2019 നും ഇടയിൽ നൽകിയ 3,000 കോടി രൂപയുടെ വായ്പകൾ വകമാറ്റിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അനിൽ അംബാനിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വായ്പകൾ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് ബാങ്കിന്റെ പ്രൊമോട്ടർമാർക്ക് പണം ലഭിച്ചതായി ഇഡി കണ്ടെത്തിയിരുന്നു.