ദോഹ | ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്ക് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ. ജോർദാൻ, കുവൈറ്റ്, യു.എ.ഇ., ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്റാഈലിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്.ഇസ്റാഈലിന്റെ നടപടി അപകടകരവും അംഗീകരിക്കാനാവാത്തതുമായ പ്രകോപനമാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് കുവൈറ്റ് അറിയിച്ചു. യു എ ഇ ഉപപ്രധാനമന്ത്രി അബ്ദുള്ള ബിൻ സായിദും ആക്രമണത്തെ അപലപിച്ചു. ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് ഒമാൻ സുൽത്താനും പ്രതികരിച്ചു.ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾക്ക് ഖത്തർ മധ്യസ്ഥം വഹിക്കുന്നതിനിടെയാണ് ഇസ്റാഈൽ ഈ ആക്രമണം നടത്തിയത്. ഇത് മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.