‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍’; ജപ്തി ഒഴിവാക്കാന്‍ നിയമം കൊണ്ടുവരും

Wait 5 sec.

തിരുവനന്തപുരം | മനപ്പൂര്‍വമല്ലാതെ വായ്പാ തിരിച്ചടവ് മുടങ്ങുകയും താമസിക്കാന്‍ മറ്റുസ്ഥലങ്ങളില്ലാത്തവരുടേതുമായ ഏക കിടപ്പാടം ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരും. ‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലി’ന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീട് ജപ്തിചെയ്യപ്പെടുമെന്ന ഭീഷണി നേരിടുന്നവര്‍ക്കാണ് നിയമം സംരക്ഷണം നല്‍കുക.ഇക്കാര്യം കണ്ടെത്താന്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ സമിതികളുണ്ടാകും. മൂന്നുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുക. ആകെ വായ്പാതുക അഞ്ചുലക്ഷവും പിഴയും പിഴപ്പലിശയും ഉള്‍പ്പെടെ 10 ലക്ഷവും കവിയരുത്.ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത വ്യവസ്ഥകളോടെ ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക നിധിക്കും രൂപം നല്‍കും. പൊതുമേഖലാ ബേങ്കുകള്‍, ദേശസാത്കൃത ബേങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കെ എസ് എഫ് ഇ, കെ എഫ് സി പോലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നു വായ്പ എടുത്തവര്‍ക്കാണ് സംരക്ഷണം ലഭിക്കുക. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വായ്പയെടുത്തവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ല.