ചക്രക്കസേരയില്‍ ഇരുന്ന് സിവില്‍ സര്‍വീസിന്റെ നെറുകിലെത്തിയ ആതിര; അതിജീവനത്തിന്റെ കഥ

Wait 5 sec.

ബൈക്കപകടം ചക്രകസേരയില്‍ തളച്ചിട്ട ജീവിതത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടക്കുകയാണ് ഡോ. ആതിര സുഗതന്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 483-ാം റാങ്ക് നേടിയ ആതിര അതിജീവന പോരാട്ടത്തിന്റെ മാതൃകയാവുകയാണ്. ബെംഗളൂരുവില്‍ ബിഡിഎസിന് പഠിക്കവേ സുഹൃത്തിന്റെ വിവാഹനിശ്ചയത്തിന് കൂട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ 2016ലുണ്ടായ വാഹനാപകടത്തില്‍ ആണ് ആതിരയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആതിര രണ്ടുമാസത്തോളം ഓര്‍മ്മപോലുമില്ലാതെ കിടപ്പിലായിരുന്നു. തലയ്ക്കും സ്പൈനല്‍ കോര്‍ഡിനുമാണ് പരിക്കേറ്റത്. രക്ഷപ്പെടാനുള്ള സാധ്യത വിരളമായിരുന്നു. ബംഗളുരുവിലെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികള്‍ രക്ഷിക്കാനാവില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. അനക്കമില്ലാതെ കിടന്ന തന്റെ വിരലുകള്‍ ചലിക്കുന്നത് കണ്ടപ്പോളാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. അത് പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു- സിവില്‍ സര്‍വീസ് നേട്ടത്തിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ ആതിര പറയുന്നു.ആ അപകടം നടന്നില്ലായിരുന്നു എങ്കില്‍ സിവില്‍ സര്‍വീസിനെ കുറിച്ച് ചിന്തിക്കുക പോലും ഇല്ലായിരുന്നു എന്നും ഡോ. ആതിര വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിഡിഎസ് കംപ്ലീറ്റ് ചെയ്ത് ഫ്രാന്‍സില്‍ തുടര്‍പഠനം നടത്തണമെന്നായിരുന്നു ആഗ്രഹം. വീല്‍ചെയറില്‍ ആയതിന് ശേഷമാണ് ഒരുപാട് ചെയ്യാനുണ്ട് എന്ന തോന്നല്‍ വന്നത്.അപകടത്തിന് ശേഷമാണ് എന്നെപ്പോലെയുള്ളവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇതേസമയത്തായിരുന്നു സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിക്കുന്നത് എന്നും ആതിര പറയുന്നു. തന്റെ വിജയത്തിനുള്ള മോട്ടിവേഷന്‍ താന്‍ തന്നെയാണെന്നും ആതിര ആത്മ വിശ്വാസത്തോടെ പറയുന്നു. പ്രിഫറന്‍സ് ഐഎഎസ് ലഭിക്കണം എന്നാണ് ആഗ്രഹം. സര്‍വീസ് അലോക്കേഷന്‍ വന്നതിന് ശേഷം ഐഎഎസ് ലഭിച്ചില്ലെങ്കിലും മിതച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ഐഎഎസ് കിട്ടുന്നത് വരെ ശ്രമം തുടരുമെന്നും ആതിര പറഞ്ഞു.കോഴിക്കോട് ചെറുകുളത്തൂര്‍ ദേവിനിലയത്തില്‍ എല്‍.ഐ.സി. എജന്റുമാരുമായ സുഗതന്റെയും മിനിയുടെയും മൂത്തമകളാണ് ആതിര. മലയാള സാഹിത്യമായിരുന്നു സിവില്‍ സര്‍വീസില്‍ തെരഞ്ഞെടുത്ത വിഷയം. മലയാള സാഹിത്യത്തോടുള്ള ഇഷ്ടം കൊണ്ടാണ് വിഷയം തെരഞ്ഞെടുത്തത്. സിവില്‍ സര്‍വീസ് പഠനത്തില്‍ അച്ഛനും അമ്മയും സഹോദരിയുമാണ് പ്രചോദനം. തന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് പരിചരിക്കാനാണ് സഹോദരി നഴ്‌സിങ് പഠിച്ചത്. എനിക്ക് അപകടം സംഭവിക്കുമ്പോള്‍ സഹോദരി സൈക്കോളജിക്ക് പഠിക്കുകയായിരുന്നു. ഇപ്പോള്‍ അവള്‍ നഴ്‌സാണെന്നും ആതിര പറയുന്നു.The post ചക്രക്കസേരയില്‍ ഇരുന്ന് സിവില്‍ സര്‍വീസിന്റെ നെറുകിലെത്തിയ ആതിര; അതിജീവനത്തിന്റെ കഥ appeared first on ഇവാർത്ത | Evartha.