കോണ്‍ഗ്രസ്സ് ഭവന പദ്ധതി: സണ്ണി ജോസഫിന്റെ പ്രസ്താവന കളവെന്ന് സി പി എം; ഇടപാടിന്റെ രേഖ പുറത്തുവിട്ടു

Wait 5 sec.

കല്‍പ്പറ്റ | അഞ്ച് കോടി രൂപ മുടക്കിയാണ് കോണ്‍ഗ്രസ്സ് മുണ്ടക്കൈ പുനരധിവാസ ഭവന പദ്ധതിക്ക് ഭൂമി വാങ്ങിയതെന്ന കെ പി സി സി പ്രസിഡഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന കളവെന്ന് സി പി എം. ഇന്നലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ്സ് ഭവന പദ്ധതിക്ക് ഭൂമി വാങ്ങാന്‍ അഞ്ച് കോടി ചെലവായെന്ന് സണ്ണി ജോസഫ് പറഞ്ഞത് . ഇത് കളവാണെന്ന് തെളിയിക്കാന്‍ ഇടപാടിന്റെ രേഖ സി പി എം ജില്ലാ സെക്രട്ടറി കെ റഫീഖ് പുറത്തുവിട്ടു.കെ പി സി സി പ്രസിഡന്റിന്റെ പേരിലുള്ള പ്രസ്തുത സ്ഥലത്തിന്റെ ആധാരപ്രകാരം മൂന്ന് കോടി 21 ലക്ഷമാണ് (3,21,25,500) സ്ഥലത്തിന് കൊടുത്തതായി കാണിച്ചിരിക്കുന്നത്. കെ പി സി സി പ്രസിഡന്റ് അവകാശപ്പെട്ടതും രേഖയിലുള്ളതും വെച്ച് നോക്കുമ്പോള്‍ ഒന്നേ മുക്കാല്‍ കോടിയുടെ വെട്ടിപ്പ് അതിലും നടത്തി എന്നാണ് വ്യക്തമാകുന്നതെന്ന് റഫീഖ് പറഞ്ഞു. ഇത്രയും വലിയ തുകക്ക് സ്ഥലം വാങ്ങുമ്പോള്‍ ബേങ്ക് വഴിയാകുമല്ലോ ട്രാന്‍സാക്ഷന്‍ നടന്നിരിക്കുക. ആ രേഖകള്‍ പുറത്ത് വിട്ടാല്‍ കെ പി സി സി പ്രസിഡന്റ് പറഞ്ഞ അഞ്ച് കോടി സ്ഥലത്തിന് നല്‍കിയോ എന്ന് നാട്ടുകാര്‍ക്ക് മനസ്സിലാകുമല്ലോ. പുറത്ത് വിടാന്‍ തയ്യാറുണ്ടോ എന്നും റഫീഖ് ചോദിച്ചു.ശവംതൂക്കികള്‍ സ്ഥലം വാങ്ങിയ ഇടപാടിലും തട്ടിപ്പ് നടത്തിയെന്ന് തന്നെ വ്യക്തമാവുകയാണെന്നും റഫീഖ് കൂട്ടിച്ചേര്‍ത്തു.