മനാമ: ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന, ദീര്‍ഘകാലമായി കാത്തിരുന്ന കിംഗ് ഹമദ് കോസ്വേ പദ്ധതി വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് എംപിമാര്‍. ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പദ്ധതിക്ക് തന്ത്രപരവും സാമ്പത്തികവുമായ വലിയ പ്രാധാന്യമുണ്ടെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി.നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഈ പദ്ധതി ഒരു ‘അടിയന്തര ദേശീയ ആവശ്യമായി’ മാറിയെന്ന് ഡോ. അബ്ദുല്‍ ഹക്കീം അല്‍ ഷെനോയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം സമര്‍പ്പിച്ച പ്രമേയത്തില്‍ പറയുന്നു. ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ലോജിസ്റ്റിക്, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നത് മുമ്പത്തേക്കാളും പ്രധാന്യമുള്ളതായി മാറിയിരിക്കുന്നു എന്ന് ഡോ. അല്‍ ഷെനോ പറഞ്ഞു.‘ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരം 2022-ല്‍ ഏകദേശം 4,400 കോടി സൗദി റിയാലില്‍ എത്തിയിരുന്നു. 2024-ന്റെ മൂന്നാം പാദത്തില്‍ സൗദിക്ക് ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ 19.7 ശതമാനവും ബഹ്റൈനുമായാണ്. ഈ പാലം ചരക്കുകളുടെയും സേവനങ്ങളുടെയും നിക്ഷേപങ്ങളുടെയും ഒഴുക്ക് ഗണ്യമായി വര്‍ദ്ധിപ്പിക്കും.’ അദ്ദേഹം വ്യക്തമാക്കി.ഏകദേശം 5,000 സൗദി കമ്പനികള്‍ ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോസ്വേ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കുകയും പുതിയ നിക്ഷേപ അവസരങ്ങള്‍ തുറക്കുകയും ഒരു പ്രാദേശിക വ്യാപാര, ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവിലുള്ള കിംഗ് ഫഹദ് കോസ്വേയ്ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന, ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന 4 ബില്യണ്‍ ഡോളറിന്റെ തന്ത്രപരമായ പദ്ധതിയാണ് കിംഗ് ഹമദ് കോസ്വേ. പദ്ധതിയില്‍ റോഡ് പാതകള്‍ക്ക് പുറമെ ചരക്ക്-യാത്രാ ട്രെയിനുകള്‍ക്കായി റെയില്‍വേ ലൈനും ഉള്‍പ്പെടുന്നു.The post മേഖലയിലെ വെല്ലുവിളികള്; കിംഗ് ഹമദ് കോസ്വേ പദ്ധതി വേഗത്തിലാക്കണമെന്ന് എംപിമാര് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.