രാജ്യസഭാ തിരഞ്ഞെടുപ്പ്; ബീഹാറില്‍ ബി ജെ പിക്ക് വോട്ടു ചെയ്തത് മൂന്നു കോണ്‍ഗ്രസ് എം എല്‍ എ മാരാണെന്ന് റിപ്പോര്‍ട്ട്

Wait 5 sec.

ന്യൂഡല്‍ഹി | മാര്‍ച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബി ജെ പിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിക്കായി ക്രോസ് വോട്ട് ചെയ്തത് മൂന്ന് കോണ്‍ഗ്രസ് എം എല്‍ എമാരെന്ന് റിപ്പോര്‍ട്ട്. ബിഹാറിലെ ആറ് കോണ്‍ഗ്രസ് എം എല്‍ എമാരില്‍ മൂന്ന് പേര്‍ ബി ജെ പി സ്ഥാനാര്‍ഥിയെ പിന്തുണച്ചു.കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയില്‍ നേതാവും വിപ്പും ഇല്ലാത്തതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. കോണ്‍ഗ്രസ് എം എല്‍ എമാര്‍ രണ്ട് വിഭാഗമാകാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. പാര്‍ട്ടി വിപ്പ് നല്‍കിയിട്ടില്ലാത്തതിനാല്‍ ക്രോസ് വോട്ട് ചെയ്ത എം എല്‍ എമാര്‍ ഔദ്യോഗികമായി പാര്‍ട്ടി മാറിയാലും വിപ്പ് ലംഘിച്ചതിന്റെ പേരില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാകില്ല. മറ്റൊരു കോണ്‍ഗ്രസ് എം എല്‍ എ കൂടി പാര്‍ട്ടി വിടുമെന്നും അഭ്യൂഹമുണ്ട്.ഇതോടെ നിയമസഭയില്‍ പ്രധാന സഖ്യകക്ഷിയായ ജെ ഡി യുവിന്റെ പിന്തുണ ഇല്ലാതെയും ബി ജെ പിക്ക് ഭരിക്കാമെന്ന അവസ്ഥയിലെത്തും. ബി ജെ പിക്ക് നിലവില്‍ 89 എം എല്‍ എമാരുണ്ട്. സഖ്യകക്ഷികളില്‍ നിന്നുള്ള 28 എം എല്‍ എമാരുടെ പിന്തുണയും കൂടിയുണ്ട്. ഇതോടെ അവരുടെ എണ്ണം 117 ആയി ഉയരും. നാല് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നാല്‍ ജനതാദള്‍ (യുണൈറ്റഡ്) ഇല്ലാതെ നിയമസഭയില്‍ ഭൂരിപക്ഷത്തിന് വെറും അഞ്ച് പേരുടെ കുറവ് മാത്രമേ ഉണ്ടാകൂ.മാര്‍ച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ ബീഹാറിലെ അഞ്ച് സീറ്റുകളും നേടിയിരുന്നു. ബീഹാറില്‍, ഭരണകക്ഷിയായ എന്‍ ഡി എയുടെ സ്ഥാനാര്‍ഥികളില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ബി ജെ പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിനും ഉള്‍പ്പെടുന്നു. ക്രോസ് വോട്ടിംഗിനെ തുടര്‍ന്ന് ഒഡീഷയിലും രണ്ട് സീറ്റുകള്‍ നേടി.