മുംബൈ | പശ്ചിമേഷ്യയിൽ യു എസ് ഇസ്റാഈൽ ഇറാൻ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ മേഖല വലിയ ഭീഷണി നേരിടുന്നതായി റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നുപോകുന്ന സമുദ്രാന്തര കേബിളുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇപ്പോൾ ഉയരുന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 60 ശതമാനവും മുംബൈയിൽ നിന്ന് യൂറോപ്പിലേക്കുള്ള ഈ നിർണായക പാത വഴിയാണ് കൈകാര്യം ചെയ്യുന്നത്.ഈ കേബിളുകൾക്ക് എന്തെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാൽ രാജ്യത്തെ ഇന്റർനെറ്റ് വേഗതയെയും ഡിജിറ്റൽ ശൃംഖലകളെയും ക്ലൗഡ് സേവനങ്ങളെയും അത് ദോഷകരമായി ബാധിക്കും. ചെങ്കടലിലൂടെ കടന്നുപോകുന്ന 17 സമുദ്രാന്തര കേബിളുകളാണ് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള വിവര കൈമാറ്റം പ്രധാനമായും സാധ്യമാക്കുന്നത്. ഇതിൽ പരിക്കുകൾ സംഭവിക്കുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകും. ഇന്ത്യയുടെ ബാക്കി 40 ശതമാനം ഇന്റർനെറ്റ് ട്രാഫിക് ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്കും പസഫിക് മേഖലയിലേക്കുമാണ് പോകുന്നത്.നിലവിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ തകരാറിലാകുന്ന കേബിളുകളുടെ അറ്റകുറ്റപ്പണികൾ നടത്തുക എന്നതും വലിയ വെല്ലുവിളിയാണ്. സമുദ്രാന്തര പ്രശ്നങ്ങൾ കണ്ടെത്താനും അവ പരിഹരിക്കാനും സാധാരണ സാഹചര്യങ്ങളിൽ പോലും വലിയ പ്രയത്നം ആവശ്യമാണ്. ഇന്ത്യയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന എ എ ഇ 1, ഫാൽക്കൺ നെറ്റ്‌വർക്ക്, ടാറ്റ ടി ജി എൻ ഗൾഫ്, എസ് ഇ എ എം ഇ ഡബ്ല്യു ഇ, ഐ എം ഇ ഡബ്ല്യു ഇ എന്നീ അഞ്ച് പ്രധാന കേബിൾ സംവിധാനങ്ങളും നിലവിലെ സംഘർഷ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്.റിലയൻസ് ജിയോ ഇൻഫോകോം, ഭാരതി എയർടെൽ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, വോഡഫോൺ ഐഡിയ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ടെലികോം ഡിജിറ്റൽ കമ്പനികളെല്ലാം ഈ ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം ഇത്തരം കേബിളുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തെത്തുടർന്ന് യൂറോപ്പുമായുള്ള ഡാറ്റാ ട്രാഫിക്കിന്റെ 25 ശതമാനം തടസ്സപ്പെട്ടിരുന്നു. ഇന്ത്യയുടെ ഡിജിറ്റൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിലവിലെ സമുദ്രാന്തര കേബിൾ ഇൻഫ്രാസ്ട്രക്ചർ പര്യാപ്തമല്ലെന്ന് ട്രായ് (ടി ആർ എ ഐ) ചെയർമാൻ അനിൽ കുമാർ ലഹോട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗോളതലത്തിലെ സമുദ്രാന്തര കേബിൾ ലാൻഡിംഗ് സ്റ്റേഷനുകളുടെ ഒരു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. ഇത് പത്തിരട്ടിയെങ്കിലും വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്റർനെറ്റ് തടസ്സത്തിന് പുറമെ എണ്ണ, ഗ്യാസ്, വളം എന്നിവയുടെ വിതരണത്തിലും ഇന്ത്യ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇറക്കുമതി ചെലവ് വർധിക്കുന്നതും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കലിൽ ഉണ്ടായേക്കാവുന്ന കുറവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.SummaryIndia’s internet connectivity is facing severe risks as crucial subsea cables passing through the Strait of Hormuz and the Red Sea are threatened by the ongoing regional war. About 60 percent of India’s data traffic relies on these undersea lines, and any disruption could significantly impact internet speeds and cloud services nationwide. Experts and government officials are calling for an urgent expansion of India’s cable landing infrastructure to ensure national digital security.