ബില്ല് ഗവര്‍ണര്‍ അനിയന്ത്രിതമായി പിടിച്ചു വെക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിര്; ഭരണഘടന ബെഞ്ച്

Wait 5 sec.

ന്യൂഡല്‍ഹി | നിയമസഭ പാസാക്കുന്ന ബില്ല് ഗവര്‍ണര്‍ അനിയന്ത്രിതമായി പിടിച്ചു വെക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് സുപ്രീംകോടതി മറുപടി നല്‍കിയത്.ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിന്റെ തീരുമാനം ഭരണഘടന ബെഞ്ച് തള്ളി. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകള്‍ ലഭിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ ആദ്യ മറുപടി ലഭ്യമായിരിക്കുന്നത്.ആശയവിനിമയം ഇല്ലാതെ ബില്ല് പിടിച്ചു വെക്കുന്നത് അഭിലഷണീയമല്ല. ഗവര്‍ണ്ണര്‍ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിവേചന അധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. സമയപരിധി നിശ്ചയിക്കുന്നതും ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ അംഗീകാരം നല്‍കുന്നതും ഭരണഘടനാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തില്‍ ബില്ലുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചന അധികാരം ഉണ്ട്. ഗവര്‍ണര്‍ അംഗീകാരം നല്‍കാത്ത ബില്ലുകള്‍ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കില്‍ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചന അധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ല.